റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടനെ ഉണ്ടാവില്ല. സൗദി കോടതി അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു. കോടതിയിൽ നിന്നുള്ള മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ ഈ ഉത്തരവ് ലഭിക്കാൻ ഇനിയും കാലതാമസം ഉണ്ടാകും എന്നാണ് സൂചന.
ഇന്ന് പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. തുടർന്ന് വിധി പറയൽ മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത സിറ്റിങ് തിയതി നാലു ദിവസത്തിനകം ഉണ്ടാകും എന്നാണ് റിയാദ് സഹായ സമിതി അറിയിക്കുന്നത്.
അതേസമയം അബ്ദുൽ റഹീമിന്റെ മോചനത്തിൽ ആശങ്ക ഉണ്ടെന്ന് സഹോദരൻ നസീർ അറിയിച്ചു. മോചനദ്രവ്യമായി നൽകേണ്ട പണം മുഴുവൻ നൽകി. പണം വാങ്ങിയ സൗദി ബാലന്റെ കുടുംബം മാപ്പു നൽകിയിട്ടും കോടതി നടപടികൾ പൂർത്തിയാകാത്തതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് മോചന ഉത്തരവ് വൈകുന്നു എന്ന് അന്വേഷിക്കണമെന്നും അബ്ദുൽ റഹീമിന്റെ സഹോദരൻ ആവശ്യപ്പെട്ടു.








