കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം ക്രമാതീതമായി കൂടുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഓപ്പറേഷൻ അമൃത് ആരംഭിച്ചത്.
സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാദ്ധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകുകയും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ലോകാരോഗ്യ സംഘടന തന്നെ ഇതിനെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
അസുഖത്തിന്റെ കാഠിന്യം അനുസരിച്ച് ഇഞ്ചക്ഷനായും, ഗുളികയായുമൊക്കെയുള്ള ആന്റി ബയോട്ടിക്കുകളാണ് ഡോക്ടർമാർ കുറിക്കുന്നത്. ആന്റിബയോട്ടിക്കുകൾ വളരെ ശക്തമായ രീതിയിലാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഒരിക്കലും ഒരു ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ ഇവ കഴിയ്ക്കുവാൻ പാടുള്ളതുമല്ല. മിക്ക സന്ദർഭങ്ങളിലും, ആൻറിബയോട്ടിക്കുകൾ ഒരു ‘കോഴ്സ്’ ആയി എടുക്കേണ്ടതുണ്ട്. എന്ത് മരുന്നാണ് കഴിക്കേണ്ടതെന്നും എത്ര ദിവസമാണ് നിങ്ങൾ കഴിക്കേണ്ടതെന്നും, എത്ര അളവിലാണ് കഴിക്കേണ്ടതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡോക്ടർ അറിയിക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മരുന്നിന്റെ ഫലം കണ്ട് തുടങ്ങുമെങ്കിലും, നിങ്ങൾക്ക് എത്രമാത്രം സുഖം തോന്നുന്നുവെന്ന് പറഞ്ഞാലും, ഡോക്ടർ നിർദ്ദേശിച്ച പ്രകാരം മരുന്നുകൾ മുഴുവൻ തീർക്കേണ്ടത് വളരെ പ്രധാനമാണ്
അപൂർണ്ണമായ ഡോസുകൾ മൂലം ഭാവിയിൽ ശരീരം ഇതേ മരുന്നുകളോട് പ്രതികരിച്ചില്ലെന്നു വരാം. . അടുത്ത തവണ അസുഖം വരുമ്പോൾ ഇതുമൂലം മരുന്നുകൾ നിങ്ങളെ സഹായിച്ചേക്കില്ല. അപൂർണ്ണമായ ഡോസിന് ശേഷം ശരീരത്തിൽ വികസിക്കുന്ന ബാക്ടീരിയ മരുന്നിനെ പ്രതിരോധിക്കും.
Discussion about this post