ഹൈദരാബാദ്: പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്. നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം.
മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു. ഒരു ജനപ്രീയ താരം ആണെന്നതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനു മേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ലെന്നും ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് നടന് ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും എന്നാല്‍, അല്ലു അർജുന് മേൽ മാത്രം ആ കുറ്റം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മരിച്ച യുവതിയുടെ കുടുംബം പരാതി നൽകിയതോയൊണ് അല്ലു അർജുനെതിരേ പോലീസ് നടപടിയെടുത്തത്. യുവതിയുടെ കുടുംബത്തിന് നടൻ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.
ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.
Discussion about this post