ന്യൂഡൽഹി: ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പണ്ട് സവർക്കർ പറഞ്ഞിരുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി. കുട്ടിയായിരുന്നപ്പോൾ താൻ സവർക്കറെ കുറിച്ച് മുത്തശിയോട് ചോദിച്ചിട്ടുണ്ടന്നും രാഹുൽ ഗാന്ധി പാർലമെന്‍റിൽ വിവരിച്ചു. ബ്രീട്ടീഷുകാരോട് മാപ്പിരന്നയാളാണ് സവർക്കർ എന്നാണ് ഇന്ദിര ഗാന്ധി തനിക്ക് പറഞ്ഞുതന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എന്നാൽ രാഹുലിന്റെ വാദത്തെ പൊളിച്ചു കൊണ്ട് ബി ജെ പി എം പി മാരായ നിഷികാന്ത് ദുബൈയും അനുരാഗ് താക്കൂറും രംഗത്ത് വന്നത് ശ്രദ്ധേയമായി.
രാഹുൽ ഗാന്ധിയുടെ സവർക്കർ വിമർശനം കാപട്യമെന്ന് ബി ജെ പി എം പി നിഷികാന്ത് ദുബൈ തിരിച്ചടിച്ചു . ഇന്ദിര ഗാന്ധി സവർക്കർ ട്രസ്റ്റിന് പണം നൽകിയിട്ടുണ്ടെന്നും ഇന്ദിര ഗാന്ധി വാർത്താവിതരണ മന്ത്രിയായിരുന്നപ്പോൾ സർക്കാർ സവർക്കറെ കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കിയിട്ടുണ്ടെന്നും നിഷികാന്ത് ദുബൈ ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധി മുത്തശിയോട് മാപ്പ് പറയണമെന്നും നിഷികാന്ത് ദുബൈ ആവശ്യപ്പെട്ടു.
നേരത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അനുരാഗ് താക്കൂറും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് അനുരാഗ് താക്കൂർ പറഞ്ഞത്.








