പത്തനംതിട്ട: കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം ദുഃഖകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. വാഹനം ഓടിക്കുന്ന സമയത്ത് ഉറക്കം വന്നാൽ ഉറങ്ങണം എന്നത് ഒരു ഡ്രൈവിംഗ് സംസ്കാരമായി നമ്മൾ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപകടങ്ങളിൽ പലതും സംഭവിക്കുന്നത് നമ്മുടെ അശ്രദ്ധ കൊണ്ടാണ്. വാഹനാപകടം നിയന്ത്രിക്കാന്‍ പരിശോധന തുടങ്ങും. എന്നാല്‍, അപകടം ഉണ്ടാവാതിരിക്കാൻ സ്വയം നിയന്ത്രിക്കണം. റോഡ് നിർമ്മാണത്തിൽ ചില അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടങ്ങളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്കും പങ്കുണ്ട്. സ്വിഫ്റ്റ് ബസുകളാണ് ഏറ്റവും അധികം അപകടം ഉണ്ടാക്കുന്നത്. അവർക്ക് പരിശീലനം നൽകും. എന്നിട്ടും നന്നായില്ലെങ്കിൽ ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.
ദേശീയപാതകളിലെ അശാസ്ത്രീയനിർമ്മാണം സംബന്ധിച്ച് ചൊവ്വാഴ്ച യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. അപാകതകൾ പരിശോധിക്കും. ഇനി പഠനങ്ങൾ ഇല്ല. നടപടികൾ മാത്രമാകും ഉണ്ടാവുക. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് ചില റോഡുകൾ പണിഞ്ഞിരിക്കുന്നത്. ഇതാണ് അപകടത്തിന് കാരണമാകുന്നത്. പല റോഡുകളും ശാസ്ത്രീയമല്ലെന്നും മന്ത്രി കെബി ഗണേഷ് കുമാർ കുറ്റപ്പെടുത്തി.
Discussion about this post