പത്തനംതിട്ട: റാന്നിയിൽ ക്രൂരകൊലപാതകം. യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. ചെത്തോങ്കര സ്വദേശി 24കാരനായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ റാന്നിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ സംഘം ചേർന്ന് യുവാക്കൾ തർക്കത്തിലേർപ്പെട്ടിരുന്നു.വാഹനപാർക്കിംഗുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതികളായ അജോയ്,ശ്രീക്കുട്ടൻ,അരവിന്ദ്, എന്നിവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അരവിന്ദാണ് കാർ ഓടിച്ചതെന്നാണ് വിവരം. റാന്നിയിൽ നടന്നത് ഗ്യാങ് വാറാണെന്ന് പോലീസ് പറഞ്ഞു.
ആദ്യ ഘട്ടത്തിലെ വിവരമനുസരിച്ച് ഇതൊരു അപകട മരണമാണെന്നായിരുന്നു കരുതിയത്. എന്നാൽ കൂടുതൽ അന്വേഷണത്തിനൊടുവിലാണ് ബിവറേജസിന് മുന്നിൽ വഴക്കുണ്ടായതായും ഇതിന്റെ തുടർച്ചയായി ചിലർ വണ്ടി ഇടിപ്പിച്ചതാണ് എന്നുമുള്ള ദൃക്സാക്ഷി മൊഴി പോലീസിന് ലഭിക്കുന്നത്. ബിവറേജസിന് മുന്നിൽ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടാവുകും ഇവർ മടങ്ങിപ്പോവുകയുമായിരുന്നു. തുടർന്ന് ഇവർ ഇരു കാറുകളിലായി മന്ദമരുതിയിൽ എത്തി. ഒരു കാറിൽ നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോൾ എതിർ ഗ്യാങ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു.












