തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപ്പന പൊടിപൊടിച്ച് ക്രിസ്മസ്-നവവത്സര ഭാഗ്യക്കുറി. ഈ മാസം 17 ന് വിൽപ്പന ആരംഭിച്ച ബംപർ ടിക്കറ്റിന്റെ ഭൂരിഭാഗവും ഇതിനോടകം തന്നെ വിറ്റ് പോയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് – നവവത്സര ബംപർ ടിക്കറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്.
ആകെ ഇരുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇന്ന് വൈകിട്ട് അഞ്ചുമണിവരെ പതിമൂന്ന് ലക്ഷത്തി നാല്പത്തി എട്ടായിരത്തി അറുനൂറ്റി എഴുപത് ടിക്കറ്റുകളും വിറ്റു പോയി. രണ്ടു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അമ്പത് ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിലാണ് വിറ്റഴിച്ചത്. ഒരു ലക്ഷത്തി അമ്പത്തിമൂവായിരത്തി നാനൂറ് ടിക്കറ്റുകൾ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റിഎഴുപത് ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
ഇരുപത് കോടി രൂപയാണ് ക്രിസ്തുസ് – നവവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം. ഏറെ ആകർഷകമായ സമ്മാനഘടനയുണ്ടെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും.
10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്കും മൂന്നാം സമ്മാനവും ലഭിക്കും. ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപ വീതം 20 പേർക്ക് നാലാം സമ്മാനവും ലഭിക്കും.ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതം അഞ്ചാം സമ്മാനവും ലഭിക്കും. 2025 ഫെബ്രുവരി അഞ്ചാം തീയ്യതിയാണ് ലോട്ടറിയുടെ നറുക്കെടുപ്പ്. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പറിന്റെ വില.
Discussion about this post