എറണാകുളം: ഉമ തോമസ് എംഎൽഎയ്ക്ക് തലയ്ക്ക് ആണ് പരിക്കേറ്റത് എന്ന് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ. സിടി സ്കാൻ എടുത്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങൾ നൽകാനാവൂ. മൂക്കിൽ നിന്ന് രക്തം വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നും ഡോക്ടർ വ്യക്തമാക്കി. കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്.
കോൺക്രീറ്റിൽ തലയടിച്ചാണ് എംഎല്‍എ വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തലയ്ക്ക് പരിക്കേറ്റതുകൊണ്ട് തന്നെ ആന്തരിക രക്തസ്രാവം ഉണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. ഇതിന് ശേഷം മാത്രമേ ചികിത്സ തീരുമാനിക്കുകയുള്ളൂ. നിലവില്‍ വെൻ്റിലേറ്ററിലാണ് എംഎല്‍എ. ആരോഗ്യനില സ്റ്റേബിളാണെന്നു ആണ് വിവരം. അതേസമയം, അപകട വാർത്തയറിഞ്ഞ് ആശുപത്രിയിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിയിട്ടുണ്ട്. മന്ത്രി സജി ചെറിയാനും ഹൈബി ഈഡൻ എംപിയും ആശുപത്രിയിലെത്തി.
ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന മൃദംഗനാദം പരിപാടിക്കിടെയായിരുന്നു അപകടം. 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തിയുള്ള പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ചലച്ചിത്ര താരം ദിവ്യഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് ആണ് വീണത് എന്നാണ് വിവരം. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി സജി ചെറിയാനെ കണ്ട ശേഷം തൻ്റെ ഇരിപ്പിടത്തിലേക്ക് പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് വീഴുകയായിരുന്നു.












