ഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന സായുധസേനാ വിശേഷാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കുന്നതില്‍ സൈന്യത്തിന് എതിര്‍പ്പ്. ജമ്മുവില്‍ സര്‍ക്കാരുണ്ടാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയും പി.ഡി.പിയും തമ്മില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയില്‍ എത്തിയിരിക്കെയാണ് സൈന്യം എതിര്‍പ്പുമായി രംഗത്ത് വന്നത്.
ജമ്മു- കശ്മീരില്‍ തിരഞ്ഞെടുപ്പ് സമയത്ത് അക്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നതാണ് അഫ്‌സ്പ നിയമത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. അതേസമയം ജമ്മുവില്‍ 44 പാക് ഭീകര ക്യാമ്പുകള്‍ ഇപ്പോഴും സജീവമാണെന്നും ഏത് സമയത്തും ഭീകരര്‍ ഇന്ത്യയ്ക്കു നേരെ ആക്രമണം നടത്തിയേക്കാമെന്നും സൈന്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഏത് സമയത്തും വന്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാമെന്നതിനാല്‍ തന്നെ തിടുക്കപ്പെട്ട് നിയമം പിന്‍വലിക്കന്നത് അബദ്ധമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു .
നേരത്തെ യു.പി.എ സര്‍ക്കാരിന്റെ കാലത്തും അഫ്‌സ്പ പിന്‍വലിച്ച് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നും സൈന്യം എതിര്‍ത്തു. കുറച്ച് പ്രദേശങ്ങളില്‍ മാത്രമായി നിയമം പിന്‍വലിക്കുന്നത് സുരക്ഷാഭീഷണി കൂട്ടുമെന്നാണ് സൈന്യത്തിന്റെ നിലപാട്.
അഫ്‌സ്പ നിയമം ;
നിയമം ലംഘിക്കുന്നവര്‍ക്കോ അഞ്ചില്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നാലോ ആയുധങ്ങള്‍ കൈവശം വച്ചാലോ ബലപ്രയോഗത്തിനും വെടിവയ്ക്കുന്നതിനും അഫ്‌സ്പ അധികാരം നല്‍കുന്നു. 1958ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അഫ്‌സ്പ നിയമം കൊണ്ടുവന്നത്. ഇത് നടപ്പാക്കുന്ന സ്ഥലങ്ങളില്‍ സൈന്യത്തിനായിരിക്കും പൂര്‍ണ അധികാരം. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങളിലാണ് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്. 1990 ജൂലായില്‍ ജമ്മുകാശ്മീരിലും ഈ നിയമം കൊണ്ടുവന്നു.
Discussion about this post