ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം വീണ്ടും വൈകുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് അവസാനനിമിഷം വൈകിയിരിക്കുകയാണ്. ഇന്ന് മൂന്നാം ശ്രമം ആയാണ് ഉപഗ്രഹങ്ങളെ തമ്മില്‍ കൂട്ടിച്ചേർക്കാന്‍ നോക്കിയത്..
ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററിൽ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചിരുന്നു എന്നാല്‍, ഇവ തമ്മിലുള്ള അകലം വീണ്ടും കൂട്ടി. ഡോക്കിങിന്‍റെ ട്രയൽ നടത്തി നോക്കിയെന്നും വിവരങ്ങള്‍ ഒന്ന് കൂടി പഠിച്ചശേഷം അടുത്ത നീക്കമുണ്ടാകുമെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു. ഡോക്കിങ് സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒൻപതാം തീയതി രാത്രി പരസ്പര അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ സാങ്കേതിക പ്രശ്നമുണ്ടായതോടെ ദൗത്യം മാറ്റി വയ്ക്കുകയായിരുന്നു.
തുടർന്ന് പരസ്പരം 6.8 കിലോമീറ്റർ വരെ അകലത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഉപഗ്രഹങ്ങളെ വീണ്ടും അടുപ്പിച്ച് തുടങ്ങുകയായിരുന്നു.
ഇന്ന് 15 മീറ്റര്‍ അകലത്തിൽ എത്തിയശേഷം ഉപഗ്രഹങ്ങള്‍ തമ്മിൽ ആശയവിനിമയവും നടത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിൽ ഏറ്റവും അടുത്ത നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.
Discussion about this post