ഇഷ്ടപ്പെട്ട എന്ത് ഭക്ഷണവും കഴിക്കാൻ പറ്റുക എന്നതിനേക്കാൾ സന്തോഷകരമായ ഒരു കാര്യമില്ലെന്ന് തന്നെ പറയേണ്ടി വരും. എന്നാൽ, ഭക്ഷണങ്ങൾക്ക് വിലക്കേർപ്പെടുത്തിയാലുള്ള അവസ്ഥ എങ്ങനെയായിരിക്കും… ഇത്തരത്തിലുള്ള ഒരു സംഭവത്തെ കുറിച്ചുള്ള വാർത്തയാണ് ശ്രദ്ധയാകർഷിക്കുന്നത്. ദക്ഷിണ കൊറിയയിൽ ഇത്തരമൊരു വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഉത്തരകൊറിയയിൽ രണ്ട് വിഭവങ്ങൾക്കാണ് ഭരണാധികാരിയായ കിം ജോങ് ഉൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഹോട്ട് ഡോഗ്, ബുഡേ ജിഗേ എന്നീ വിഭവങ്ങൾക്കാണ് ഉത്തര കൊറിയയിൽ ഇപ്പോൾ വിലക്കുള്ളത്. രാജ്യത്ത് ഈ വിഭവങ്ങൾ വിൽക്കുന്നതും കഴിക്കുന്നതും രാജ്യദ്രോഹകുറ്റമായിട്ടാണ് കണക്കാക്കപ്പെടുക. വീടുകളിലോ മറ്റെവിടെയങ്കിലോ ഈ വിഭവങ്ങൾ വിൽക്കുന്നതോ പാകം ചെയ്ത് കഴിക്കുന്നതോ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരെ ലേബർ ക്യാംപുകളിലേക്ക് അയക്കുമെന്നുമാണ് കിം ജോങ് ഉൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഹോട്ട് ഡോഗും ബുഡേ ജിഗേയും വിൽക്കുന്നത് പിടിക്കപ്പെട്ടാൽ കട അടച്ചുപൂട്ടുമെന്ന് പോലീസും മാർക്കറ്റ് മാനേജ്‌മെന്റും മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ വിഭവങ്ങൾ ഉത്തരകൊറിയയിൽ വലിയ പ്രചാരം നേടിയിരുന്നു. നിലവിൽ കടകളിൽ ഹോട്ട് ഡോഗ്, ബുഡേ ജിഗേ എന്നീ വിഭവങ്ങൾ വിൽക്കുന്നത് നിർത്തിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. നേരത്തെ, വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള കിം ജോംങ് ഉന്നിന്റെ പ്രഖ്യാപനം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ വിവാഹ മോചിതരായ ദമ്പതികളെ ശിക്ഷിക്കുകയും ആറ് മാസത്തേക്ക് ലേബർ ക്യാംപിലേക്ക് മാറ്റുകയും നാടുകടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.











