കൊൽക്കത്ത: കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് ഇന്നലെയാണ് കോടതി വിധിച്ചത്. പ്രതിയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. സീൽദാ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് ആണ് വിധി പറഞ്ഞത്.
ഇപ്പോഴിതാ കോടതിവിധിയിൽ പ്രതികരണവുമായി പ്രതിയുടെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് മൂന്ന് പെൺമക്കൾ ഉണ്ടെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ വേദന തനിക്ക് മനസിലാകുമെന്നും സഞ്ജയ് റോയുടെ അമ്മ മാലതി റോയ് പറഞ്ഞു. മകൻ അർഹിക്കുന്ന ശിക്ഷ എന്തായാലും അവൻ അനുഭവിക്കട്ടെ, മകനെ തൂക്കി കൊല്ലാൻ വിധിച്ചാലും ആ കോടതി വിധി താൻ സ്വാഗതം ചെയ്യുമെന്നും അവർ വ്യക്തമാക്കി.
‘എനിക്ക് മൂന്ന് പെൺമക്കളാണ് ഉള്ളത്. മൂന്ന് പെൺമക്കൾ ഉള്ള എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന എന്താണെന്ന് മനസിലാകും. എന്റെ മകൻ അർഹിക്കുന്ന ശിക്ഷ എന്ത് തന്നെയായാലും അവൻ ഏറ്റുവാങ്ങട്ടെ. അവനെ തൂക്കി കൊല്ലാൻ കോടതി വിധിച്ചാലും ഞാനതിനെ സ്വാമതം ചെയ്യും’- മാലതി റോയ് പറഞ്ഞു.
സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് സഹോദരിയും പ്രതികരിച്ചു. അയാൾ അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങാൻ പോലും പേടിയാണ്. ആഴ്ചയിലൊരിക്കൽ ക്ഷേത്രത്തിൽ പോവുന്നത് പോലും ഇല്ലാതായി. ഒരാഹ ചെയ്ത കുറ്റത്തിന് തങ്ങൾ എല്ലാവരും ശാപം ഏറ്റുവാങ്ങുകയാണ്. ആളുകളെല്ലാം വളരെ മോശമായാണ് തങ്ങളെ പറ്റി സംസാരിക്കുന്നത്. ഭർത്താവിനെന്റ കുടുംബത്തിൽ നിന്നും പഴി കേൾക്കേണ്ടി വന്നു. സഞ്ജയ് ഒറ്റക്കാണ് കൊലപാതകം ചെയ്തതെന്ന് കരുതുന്നില്ല. അയാൾക്ക് ഒപ്പം വേറെയും ആളുകൾ ഉണ്ടെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.
പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞതായി വിധി പറഞ്ഞപ്പോൾ കോടതി പറഞ്ഞു. സെക്ഷൻ 64 (ബലാത്സംഗം), സെക്ഷൻ 66 (മരണത്തിന് കാരണമായതിനുള്ള ശിക്ഷ), സെക്ഷൻ 103 (കൊലപാതകം) എന്നിവ പ്രകാരമാണ് റോയിക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്ഷൻ 64 പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്, സെക്ഷൻ 66 പ്രകാരം ഒരാൾക്ക് വധശിക്ഷ നൽകാം.
കൊലപാതകം നടന്ന് 5 മാസത്തിനു ശേഷമാണ് വിധി പറയുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്.
Discussion about this post