തിരുവനന്തപുരം: അനധികൃതമായി ഭൂമി തട്ടിയ കേസിൽ പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആലുവയിലെ ഭൂമിയിലെ പാട്ടാവകാശം മാത്രമാണ് ഉള്ളത്. ഇതിൽ പോക്കുവരവ് നടത്തി അൻവർ കൈവശപ്പെടുത്തുകയായിരുന്നു. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രനാണ് ഇതുസംബന്ധിച്ച് വിജിലൻസിന് പരാതി നൽകിയത്.
പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസിന് പരാതിയിൽ അടിസ്ഥാനം ഉള്ളതായി വ്യക്തമായി. ഇതോടെ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതനുസരിച്ചാണ് ആഭ്യന്തര അഡീഷണൽ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടാണ് പരാതിയിൽ അന്വേഷണം നടത്തുക. വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം..
Discussion about this post