ന്യൂഡൽഹി: രാജ്യം 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. വിപുലമായ ഒരുക്കങ്ങളും സജീകരണങ്ങളുമാണ് ഇതിനായി രാജ്യതലസ്ഥാനത്ത് അടക്കം നടത്തുന്നത്. രാജ്യത്തിന്റെ പ്രതിരോധ-സാംസ്‌കാരിക കരുത്തും വൈവിധ്യവും പ്രദർശിപ്പിക്കാനുള്ള വേദികൂടിയാണ് ഓരോ റിപ്പബ്ലിക് പരേഡും. ഇത്തവണത്തെ ആഘോഷത്തിൽ മുൻപെങ്ങുമില്ലാത്ത വൈവിധ്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പ്രധാന ആകർഷണം.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ ടാബ്ലോയിൽ അവരുടെ പുതിയ സാങ്കേതിക വിദ്യകളുടെ പ്രദർശനമുണ്ടാകും. രക്ഷാ കവച് എന്ന പേരിൽ വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനമാണ് ഇതിൽ പ്രധാനം.വ്യത്യസ്ത ലക്ഷ്യങ്ങളെ ഒരേസമയം നിർവീര്യമാക്കാൻ സഹായിക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് രക്ഷാകവച്.
വ്യോമാക്രമങ്ങളെ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം- നേത്ര, ഇത് ഡിആർഡിഒ വികസിപ്പിച്ചതാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 155 എംഎം പീരങ്കി, ഡ്രോൺ ആക്രമണങ്ങളെ കണ്ടെത്തി പ്രതിരോധിക്കാനും നിർവീര്യമാക്കാനുള്ള സംവിധാനം, ഉപഗ്രഹകേന്ദ്രീകൃത നിരീക്ഷണ സംവിധാനം എന്നിവയൊക്കെ ഇത്തവണ പരേഡിൽ പരിചയപ്പെടുത്തും. തദ്ദേശീയമായി വികസിപ്പിച്ച അരുധ്ര റഡാർ, നാവിക പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭാരംകുറഞ്ഞ ശക്തിയേറിയ ടോർപ്പിഡോ, ശത്രുക്കളുടെ ആശയവിനിമയ സംവിധാനം തടസ്സപ്പെടുത്തുന്ന ധരാശക്തിയെന്ന എലക്ട്രോണിക് വാർഫെയർ സംവിധാനം, ലേസർ അടിസ്ഥാനമാക്കിയുള്ള ഡയറക്ട് എനർജി ആയുധം തുടങ്ങിയവയും പുതിയ ആയുധങ്ങളാണ്.
യുദ്ധമുഖത്ത് സുരക്ഷിതമായി ആശയവിനിമയം സാധ്യമാക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച സോഫ്റ്റ്വേറുള്ള റേഡിയോ സംവിധാനം, തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹ ഫോൺ സംവിധാനം, തദ്ദേശീയമായി നിർമിച്ച ഉഗ്രം എന്ന അസോൾട്ട് റൈഫിൾ തുടങ്ങിയവയും ഇത്തവണത്തെ പ്രദർശനത്തിലുണ്ട്.
Discussion about this post