എറണാകുളം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയെന്ന് അപ്പീലിൽ കുടുംബം ആരോപിക്കുന്നു.
സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുകളുണ്ടെന്നും ഭരണകക്ഷി നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വ്യക്തിയാണ് പ്രതിസ്ഥാനത്തുള്ളതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ല. യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബുവിനെ കണ്ടത് ആരൊക്കെയാണ് എന്നത് പ്രധാനമാണ്. കൊലപാതക സാധ്യതയും തള്ളിക്കളയാനാവില്ല. എന്നാൽ, നിലവിലെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചിട്ടില്ല. തെളിവുകൾ ഇല്ലാതാക്കിയും വ്യാജ തെളിവുകൾ കെട്ടിച്ചമച്ചും പ്രതിയെ സഹായിക്കുകയാണ് അവരുടെ ശ്രമമെന്നും നവീൻ ബാബുവിന്റെ ഭാര്യ പറയുന്നു.
കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖയാണ് പ്രതി. എഡിഎമ്മിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ടിട്ടും ഇപ്പോഴും അവർ പാർട്ടിയിലെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും നീതിയുക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണം. പൊതുജനങ്ങൾക്ക് അന്വേഷണ ഏജൻസികളിൻമേലുള്ള വിശ്വാസം വർദ്ധിക്കാൻ ഇത് സഹായിക്കുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post