പ്രയാഗ്‌രാജ്: കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ന് രാവിലെയോടെ പ്രയാഗ്‌രാജിലെത്തിയ രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. കുംഭമേള നഗരിയിൽ ഇന്ന് എട്ട് മണിക്കൂറോളം സമയം ചിലവഴിക്കും. അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ രാഷ്ട്രപതി പൂജയും ദർശനവും നടത്തും.
ഇന്ന് രാവിലെ തന്നെ പ്രയാഗ്‌രാജിലെത്തിയ രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണറും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് സ്വീകരിച്ചത്. ത്രിവേണി സംഗമത്തിലേക്ക് യോഗിയും രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലുടനീളം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജനുവരി 13ന് ആരംഭിച്ച കുംഭമേള ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് അവസാനിക്കുക. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഗംഗ, യമുന പുരാണ സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ ഏകദേശം 400 ദശലക്ഷം ഭക്തരാണ് ഇതുവരെ പുണ്യസ്നാനം നടത്തിയതെന്നാണ് റിപ്പോർട്ട്. മകരസംക്രാന്തി, മൗനി അമാവാസി, ബസന്ത് പഞ്ചമി എന്നീ മൂന്ന് പ്രധാന അമൃത് സ്നാനങ്ങൾ പൂർത്തിയായതിനു ശേഷവും തീർത്ഥാടകരുടെ ഒഴുക്കാണ്. പ്രധാന സ്നാന ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടിയത് മൗനി അമാവാസിയിലായിരുന്നു. 8 കോടി ഭക്തർ പുണ്യസ്നാനം നടത്തി. മകരസംക്രാന്തിയിൽ 3.5 കോടി ഭക്തരും ബസന്ത് പഞ്ചമിയിൽ 2.57 കോടി ഭക്തരും സ്നാനം നടത്തി. പൗഷ പൂർണിമ, ജനുവരി 30, ഫെബ്രുവരി 1 തുടങ്ങിയ മറ്റ് പ്രധാന ദിവസങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു .
നിരവധി രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും, ആത്മീയ വ്യക്തികളും മഹാ കുംഭമേളയിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തതിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, ഭൂട്ടാൻ രാജാവ് പോലുള്ള അന്താരാഷ്ട്ര നേതാക്കൾ, നേപ്പാളിലെ ഒരു എംപി എന്നിവർ കുംഭ മേളയിൽ പങ്കെടുത്തു.
ഹേമ മാലിനി, അനുപം ഖേർ, ഭാഗ്യശ്രീ തുടങ്ങിയ ബോളിവുഡ് താരങ്ങളും സൈന നെഹ്വാൾ, സുരേഷ് റെയ്ന, അന്താരാഷ്ട്ര ഗുസ്തി താരം ഖാലി തുടങ്ങിയ കായിക താരങ്ങളും പുണ്യ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത കവി കുമാർ വിശ്വാസ്, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും ഈ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായിട്ടുണ്ട്.
Discussion about this post