കോട്ടയം : ഗവ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിന്റെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ക്രൂരമായി ജൂനിയർ വിദ്യാർത്ഥിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജൂനിയർ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജൂനിയർ വിദ്യാർത്ഥിയെ ഉപദ്രവിച്ചിട്ട് അട്ടഹസിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
റാംഗിനിടെ സീനിയർ വിദ്യാർത്ഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തോർത്തുകൊണ്ട് കൈകാലുകൾ കെട്ടിയിട്ടനിലയിലാണ് ജൂനിയർ വിദ്യാർത്ഥി കട്ടിലിൽ കിടക്കുന്നത്. ശരീരമാസകലം പൊട്ടിയിട്ടുണ്ട്. അതിലേക്ക് ലോഷൻ പുരട്ടുന്നതും കാണാം. ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡർ കൊണ്ട് കുത്തിമുറിവേൽപ്പിക്കുകയായിരുന്നു. വൺ, ടൂ, ത്രീ എന്നുപറഞ്ഞാണ് ഓരോയിടത്തും ഡിവൈഡർ കൊണ്ട് കുത്തുന്നത്. ജൂനിയർ വിദ്യാർത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോൾ പ്രതികൾ അട്ടഹസിക്കുന്നതും സെക്‌സി ബോഡിയെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വിദ്യാർത്ഥി കരയുമ്പോൾ വായിലും കണ്ണിലും ലോഷൻ ഒഴിച്ചു നൽകുന്നതും ദൃശ്യങ്ങളിൽ കാണാം . ഇതിനു പുറമേ സ്വകാര്യ ഭാഗത്ത് ഡംബലുകൾ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ‘ഞാൻ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാൾ ഡിവൈഡർ കൊണ്ട് വിദ്യാർത്ഥിയുടെ വനയറിൽ കുത്തിപരിക്കേൽപ്പിക്കുന്നത്. മതി ചേട്ടാ വേദനിക്കുന്നു എന്ന് പറഞ്ഞ് വാ വിട്ട് കരഞ്ഞിട്ടും സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിക്കുന്നത് നിർത്തുന്നില്ല.
കഴിഞ്ഞ ദിവസമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സീനിയർ വിദ്യാർത്ഥികളെയാണ് അറസ്റ്റ ചെയ്തത്. നഴ്‌സിങ് കോളേജിലെ ജനറൽ നഴ്‌സിങ് സീനിയർ വിദ്യാർത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ 18 മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ അഞ്ച് പ്രതികളെയും കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പീഡനത്തിനിരയായ വിദ്യാർത്ഥികളുമൊന്നിച്ച് പ്രതികളായ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നു. മൊബൈലിൽ ചിത്രീകരിച്ച മദ്യപാനരംഗങ്ങൾ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങൾക്കു മുൻപ് പീഡനം തുടങ്ങുന്നത്. തിങ്കളാഴ്ച പ്രതികൾ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെത്തുടർന്ന് ക്രൂരമർദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാർത്ഥി വീട്ടിൽ അറിയിച്ചതും പോലീസിൽ പരാതി നൽകിയതും.
Discussion about this post