ലക്‌നൗ: വീട്ടുകാരുമായി അവസാനമായി ഫോണിൽ സംസാരിച്ച് യുഎഇയിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന യുവതി. യുപി സ്വദേശിനിയായ ഷഹ്‌സാദിയെ ആണ് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പിന്നാലെ അവസാന ആഗ്രഹം എന്ന നിലയിൽ ആയിരുന്നു യുവതി കുടുംബക്കാരുമായി സംസാരിച്ചത്.
അബുദാബിയിലെ അൽ വാതബ ജയിലിൽ കഴിയുന്ന ഷഹ്‌സാദിയ്ക്ക് കഴിഞ്ഞ ദിവസം ആയിരുന്നു വധശിക്ഷ വിധിച്ചത്. ഇത് 24 മണിക്കൂറിനുള്ളിൽ നടപ്പിലാക്കണം എന്നാണ് കോടതിയുടെ ഉത്തരവ്. ഇതോടെ അവസാന ആഗ്രഹം എന്താണെന്ന് യുവതിയോട് അധികൃതർ ആരാഞ്ഞു. അപ്പോഴാണ് കുടുംബവുമായി സംസാരിക്കുന്നതിനുള്ള ആഗ്രഹം യുവതി പ്രകടിപ്പിച്ചത്. നിലവിൽ ഏകാന്ത തടവിലാണ് ഷഹ്‌സാദി ഉള്ളത്.
ഫോണിലൂടെയായിരുന്നു യുവതി കുടുംബവുമായി സംസാരിച്ചത്. ഇത് തന്റെ അവസാനത്തെ ഫോൺ കോൾ ആയിരിക്കുമെന്ന് യുവതി കണ്ണീരോടെ കുടുംബത്തോട് പറഞ്ഞു. ഏത് നിമിഷവും തന്റെ വധശിക്ഷ നടപ്പിലാക്കും. അവസാനത്തെ ആഗ്രഹം എന്ന നിലയിലാണ് ഈ ഫോൺ കോൾ എന്നും യുവതി കുടുംബാംഗങ്ങളോട് പറഞ്ഞു. വളരെ വൈകാരികത നിറഞ്ഞ മുഹൂർത്തം ആയിരുന്നു ഇത്.
2021 ൽ ആണ് ഷഹ്‌സാദി ജോലി തേടി അബുദാബിയിൽ എത്തിയത്. ഉസൈർ എന്ന പരിചയക്കാരന്റെ സഹായത്തോടെ ഇവർ യുഎഇയിൽ എത്തുകയായിരുന്നു. 2020 ൽ സോഷ്യൽ മീഡിയ വഴിയാണ് യുവതി ഉസൈറുമായി അടുപ്പത്തിലായത്. വിദേശത്ത് ആഡംബര ജീവിതം നയിക്കാമെന്നും മുഖത്തെ മുറിവുകൾ എല്ലാം മാറ്റി സൗന്ദര്യം വീണ്ടെടുക്കാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. ഇയാളുടെ മോഹനവാഗ്ദാനങ്ങളിൽ ആകർഷിക്കപ്പെട്ട യുവതി യുഎഇയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
എന്നാൽ യുവതിയെ ഇയാൾ പണത്തിന് ആഗ്ര സ്വദേശികൾക്ക് വിറ്റു. ഉസൈറിന്റെ ബന്ധുക്കൾ കൂടിയായ ഫൈസ്- നദിയ ദമ്പതികൾക്ക് ആയിരുന്നു വിറ്റത്. അവർ യുവതിയെ അബുദാബിയിലേക്ക് കൊണ്ടുപോയി.
മകനെ നോക്കുന്നതിന് വേണ്ടിയായിരുന്നു യുവതിയെ ദമ്പതികൾ വാങ്ങിയത്. എന്നാൽ അധികം വൈകാതെ കുട്ടി മരിച്ചു. ഇതോടെയാണ് ഷഹ്‌സാദിയുടെ ജീവിതം ദുരിതപൂർണം ആയത്. നാല് മാസം പ്രായമുള്ള മകന്റെ മരണത്തിന് ഉത്തരവാദി യുവതി ആണെന്നായിരുന്നു ദമ്പതികളുടെ വിചാരം. ഇതോടെ പോലീസിൽ പരാതി നൽകി. പോലീസ് എത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്കും കോടതി വിധിക്കുകയായിരുന്നു.
ഇതറിഞ്ഞ ഷഹ്‌സാദിയുടെ പിതാവ് ഷാബിർ ഖാൻ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. ഇതോടെ ഷഹ്‌സാദിയ്ക്ക് സഹായങ്ങൾ ലഭ്യമാകാൻ ആരംഭിച്ചു. ചികിത്സ നൽകാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത് എന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു. എന്നാൽ ദമ്പതികൾ ഷഹ്‌സാദിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വരികയായിരുന്നു. ഇതോടെ വധശിക്ഷ ഉന്നത കോടതികളും ശരിവച്ചു. ഇതിന് പിന്നാലെയാണ് 24 മണിക്കൂറിനുള്ളിൽ വധശിക്ഷ നടപ്പാക്കാൻ അബുദാബി കോടതി ഉത്തരവിട്ടത്.
അതേസമയം ഷഹ്‌സാദിയുടെ ജീവൻ രക്ഷിക്കണം എന്ന ആവശ്യവുമായി കുടുംബം സർക്കാരിനെയും രാഷ്ട്രപതിയെയും സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post