ഗെറ്റ് സെറ്റ് ബേബി….. ഉണ്ണി മുകുന്ദൻ നായകനാകുന്ന എറ്റവും പുതിയ സിനിമയാണ്. മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ ഇറങ്ങാൻ പോവുന്ന അടുത്ത ചിത്രമാണിത്. മാർക്കോയുടെ വൻ വിജയത്തിനു പിന്നാലെ പുറത്തിറങ്ങുന്ന ചിത്രമായതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഗെറ്റ് സെറ്റ് ബേബിക്കായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദനെ കുറിച്ച് ഗെറ്റ് സെറ്റ് ബേബിയുടെ കോ പ്രൊഡ്യുസർ സാം ജോർജ് ഫോസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യുന്നതിൽ പല വിമർശനങ്ങൾ താൻ നേരിടേണ്ടി വന്നു. ഉണ്ണിയെ വച്ച് ആരേലും സിനിമ ചെയ്യുമോ, ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല, അത് സിനിമയെ സാരമായി ബാധിക്കും തുടങ്ങി നിരവധി ചോദ്യങ്ങൾ പലരിൽ നിന്നും നേരിട്ടുവെന്നും സാം പറഞ്ഞു.
എന്തിനാണ് ഉണ്ണിയോട് ഇത്രമാത്രം ബോധപൂർവ്വമായ ശത്രുത എന്നെനിക്ക് അറിയില്ല. എങ്കിലും ഈ അവസരത്തിൽ ഉണ്ണീടെ തന്നെ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രമായ ‘മാർക്കോയിലെ’ ഒരു ഡയലോഗ് അറിയാതെ ഓർത്തു പോകുന്നു. ‘ഞാൻ വന്നപ്പോൾ മുതൽ എല്ലാ ചെന്നായ്ക്കാളും എന്നെ കൂട്ടം കൂടി അടിക്കാൻ നോക്കാ… ഇനി ഇവിടെ ഞാൻ മതി.’ മനസ്സ് തട്ടിയാണ് ഉണ്ണി ഈ ഡയലോഗ് പറഞ്ഞത് എന്നാണ് എന്റെ വിശ്വാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാം ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘ഉണ്ണി മുകുന്ദനുമായി, ഗെറ്റ് സെറ്റ് ബേബിയുടെ കോ പ്രൊഡ്യൂസർ ആയി കഴിഞ്ഞ 15 മാസത്തെ യാത്ര! ഫെബ്രുവരി 21ന് എന്റെ ആദ്യ സിനിമ സംരംഭമായ ഗെറ്റ് സെറ്റ് ബേബി റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പ്രാരംഭനടപടികൾ തുടങ്ങിയ സമയത്തുതന്നെ എന്റെ സിനിമ സുഹൃത്തുക്കളിൽ നിന്നും ഞാൻ നേരിട്ട കുറെയേറെ ചോദ്യങ്ങളുണ്ട്.
‘എന്ത് കൊണ്ട് ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയുന്നു? ഉണ്ണിയെ വച്ച് ആരേലും സിനിമ ചെയ്യുമോ? ഉണ്ണിയുടെ സിനിമക്ക് ഇത്ര ബഡ്ജ്‌റ്റൊ? ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല, അത് സിനിമയെ സാരമായി ബാധിക്കും. ഉണ്ണി ഒരു കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യില്ല. ഒന്നിനെയും പിന്തുണക്കയും ഇല്ല. ഉണ്ണിക്ക് പെട്ടെന്ന് മൂഡ്സ്വിങ്‌സ് വരും, അത് സിനിമയെ വല്ലാതെ ബാധിക്കും. അവസാനം നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടി വരും.’
ഒരു തുടക്കക്കാരൻ എന്ന നിലയിൽ കുറെയേറെ ഉത്തരമില്ലാത്ത ചോദ്യങ്ങളും ആശങ്കകളുമായാണ് ഈ പ്രൊജക്ടിലേക്കു കടന്നത്. കഴിഞ്ഞ 15 മാസത്തെ എന്റെ ഈ സിനിമയിൽ ഉള്ള യാത്രയിൽ എനിക്ക് ഉണ്ണി മുകുന്ദനെ കുറിച്ച് തോന്നിയ കാര്യങ്ങൾ മുകളിലുള്ള ചോദ്യങ്ങൾക്കു ഉത്തരം ആകും എന്ന് ഞാൻ കരുതുന്നു.
ഉണ്ണി മുകുന്ദൻ ഒരു Gem of a person ആണ്. ആ ഉറച്ച മസിലികളുടെയും വലിയ ബോഡിയുടെയും പിന്നിൽ വളരെ സിംപിൾ, ഹംബിൾ, ക്യൂട്ട്, എല്ലാവർക്കും പ്രിയപ്പെട്ട, അടുത്ത വീട്ടിലെ നമ്മുടെ ഒരു സ്വന്തം പയ്യൻ എന്നൊരു വ്യക്തിത്വം ഉണ്ട്. ഉണ്ണിയുടെ കൂടെ കുറച്ചു ദിവസങ്ങൾ ചെലവഴിച്ചാൽ അത് മനസിലാകും. ഉണ്ണിയുടെ ഏറ്റവും വലിയ ഗുണം ഒപ്പം നിൽക്കുന്നവരെ ചേർത്തുപിടിക്കുന്നതാണ്. ഈ ഇൻഡസ്ട്രിയിൽ കാണാൻ കഴിയാത്തതും അതുതന്നെയാണ്. ശരിക്കും ഡൗൺ ടു ഏർത്ത്.
ഷൂട്ടിങ്ങിനിടയിൽ പലതവണ കാര്യങ്ങൾ കൈവിട്ടുപോയ സന്ദർഭങ്ങളിൽ ഒരു താരജാഡയില്ലാതെ വന്നു എല്ലാവരെയും ചേർത്തു പിടിക്കുന്ന ഒരു നല്ല സുഹൃത്ത്, ഒരു നല്ല മനുഷ്യനെ ആണ് ഞാൻ കണ്ടത്. ആ ചേർത്തുപിടിക്കലിൽ മനസ്സിലെ ആശങ്കകൾ ഒഴിഞ്ഞ് എന്തും നേരിടാനുള്ള പോസിറ്റീവ് എനർജി ലഭിക്കും. ഇതാണ് ഉണ്ണിയുടെ ഏറ്റവും വലിയ ഗുണവും. ഇത് തീർച്ചയായിട്ടും ഉണ്ണിയുടെ മാതാപിതാക്കൾ ഉണ്ണിയെ വളർത്തിയ രീതിയുടെ ഗുണമാണ്.
ശരിക്കും അതിശയം തോന്നുന്നു. ഇങ്ങനെയുള്ള ഒരാൾക്ക് എന്താണ് ഇത്രമാത്രം എതിരാളികൾ? എന്തിനാണ് ഉണ്ണിയോട് ഇത്രമാത്രം ബോധപൂർവ്വമായ ശത്രുത എന്നെനിക്ക് അറിയില്ല. എങ്കിലും ഈ അവസരത്തിൽ ഉണ്ണീടെ തന്നെ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രമായ ‘മാർക്കോയിലെ’ ഒരു ഡയലോഗ് അറിയാതെ ഓർത്തു പോകുന്നു. ‘ഞാൻ വന്നപ്പോൾ മുതൽ എല്ലാ ചെന്നായ്ക്കാളും എന്നെ കൂട്ടം കൂടി അടിക്കാൻ നോക്കാ… ഇനി ഇവിടെ ഞാൻ മതി.’ മനസ്സ് തട്ടിയാണ് ഉണ്ണി ഈ ഡയലോഗ് പറഞ്ഞത് എന്നാണ് എന്റെ വിശ്വാസം.
ഉണ്ണി മുകുന്ദനുമായി ഒരിക്കലും വർക്ക് ചെയ്യില്ല എന്ന് പറഞ്ഞവർ മാർക്കോയെയും ഉണ്ണിയെയും ഇന്ന് സോഷ്യൽ മീഡിയയിൽ വാഴ്ത്തി പാടുന്നത് ഞാൻ കാണുന്നു. ഇത് കാലത്തിന്റെ കണക്ക്. ഉണ്ണിയുടെ കഠിനാധ്വാനം.
ഈ പ്രൊജക്ടിൽ ഉണ്ണി തന്ന സപ്പോർട്ടിനും സ്‌നേഹത്തിനും ഒരായിരം നന്ദി. ഉണ്ണിയുടെ മുന്നോട്ടുള്ള കരിയറിനു ആശംസകൾ നേരുന്നു. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകട്ടെ. ഇന്ത്യൻ സിനിമയിൽ ഉണ്ണിക്കു അർഹമായ ഒരു സ്ഥാനം ലഭിക്കട്ടെ.
ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട്, ‘നമ്മൾ സിൻസിയർ ആയി വർക്ക് ചെയ്താൽ ദൈവം നമ്മുടെ കൂടെ ഉണ്ടാവും,’ അതാണ് ഉണ്ണിയെ മലയാള സിനിമയിൽ ഇന്ന് ഈ നിലയിൽ എത്തിച്ചതും. ഒരുപാട് ഒരുപാട് സ്‌നേഹത്തോടെ, സാം,’ സാം ജോർജ് കുറിച്ചു.
Discussion about this post