33 വർഷത്തെ സിനിമാ ജീവിതം, 69 ചിത്രങ്ങൾ… ഒടുവിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ സാക്ഷി നിർത്തി വിജയ് തന്റെ അഭിനയ ജീവിതത്തിന് വിരാമമിടുകയാണ്. വരും നാളുകളിൽ രാഷ്ട്രീയ ഗോദയിൽ പൂർണ്ണ സമയം സജീവമാകാൻ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ വലിയ ആഘോഷങ്ങളോടെയാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തിയത്. എന്നാൽ ആരാധകരുടെ വൻ പ്രതീക്ഷകൾക്കിടയിൽ തിയേറ്ററുകളിലെത്തിയ എച്ച് വിനോദ് ചിത്രം പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഒരു മികച്ച വാണിജ്യ സിനിമയാകാനോ അതോ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ (TVK) തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ആകാനോ കഴിയാതെ രണ്ടിനുമിടയിൽ ആടിയുലയുന്ന ചിത്രമായി മാറുകയാണ് ‘ജനനായകൻ’.
ഒരു വശത്ത് ഇമോഷണൽ യാത്രയയപ്പും മറു വശത്ത് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിനുള്ള മാസ്സ് ആമുഖവുമാണ് ആരാധകർ പ്രതീക്ഷിച്ചതെങ്കിലും രണ്ടും പൂർണ്ണമായ അളവിൽ നൽകാൻ ചിത്രത്തിന്റെ തിരക്കഥയ്ക്ക് സാധിച്ചില്ല. ജയിലിൽ കഴിയുന്ന ദളപതി വെട്രികൊണ്ടൻ (വിജയ്) എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മാതൃകാ തടവുകാരനായ വെട്രികൊണ്ടനും നീതിമാനായ ജയിലർ ശ്രീകാന്തും (ഗൗതം വാസുദേവ് മേനോൻ) തമ്മിലുള്ള ആത്മബന്ധം തുടക്കത്തിൽ സിനിമയെ രസകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. വിജയ്‌യുടെ കയ്യിലെ ടാറ്റൂവിൽ വരെ രാഷ്ട്രീയ സൂചനകൾ (സെൻസർ ബോർഡ് തടഞ്ഞ ടിവികെ ലോഗോ) നിറച്ചു വെച്ചിട്ടുണ്ട്. തുടർന്നുണ്ടാകുന്ന ഒരു അപകടത്തിൽ ജയിലർ മരണപ്പെടുകയും, തന്റെ മകളായ വിജിക്ക് (മമിത ബൈജു) സംരക്ഷകനാകാനും അവളെ സൈന്യത്തിൽ ചേർത്ത് ശക്തയായ സ്ത്രീയായി വളർത്താനും വെട്രികൊണ്ടനോട് ആവശ്യപ്പെടുകയുമാണ്.
എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ചിത്രം തീർത്തും പതറുന്നതാണ് കാണാനാകുന്നത്. അനിമേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രാജ്യത്ത് നാശം വിതയ്ക്കാൻ ശ്രമിക്കുന്ന ജോൺ ഹിംലർ (ബോബി ഡിയോൾ) എന്ന കോർപ്പറേറ്റ് വില്ലന്റെ വരവോടെ ചിത്രം കൂടുതൽ വിരസമാകുന്നു. വിജിയെ ലക്ഷ്യമിട്ട് വില്ലൻ എത്തുമ്പോൾ വെട്രികൊണ്ടൻ സംരക്ഷകന്റെ കുപ്പായമണിയുകയും തന്റെ പഴയകാല മാസ്സ് അവതാരത്തിലേക്ക് തിരികെയെത്തുകയും ചെയ്യുന്നു. തമിഴകത്തെ തരംഗമായ മമിത ബൈജുവിന് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ ലഭിച്ചെങ്കിലും വിജയ്‌യുടെ മാസ്സ് ആക്ഷൻ രംഗങ്ങൾക്കിടയിൽ പലപ്പോഴും കഥാപാത്രത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ്.
തന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലെ 69-ാമത്തെയും അവസാനത്തെയും ചിത്രത്തിലൂടെ ഇതിലും മികച്ചൊരു യാത്രയയപ്പ് വിജയ് അർഹിച്ചിരുന്നുവെന്നാണ് സിനിമ കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകരുടെ പൊതുവികാരം. ആരാധകരെ തൃപ്തിപ്പെടുത്താനായി കുത്തിനിറച്ച പൊളിറ്റിക്കൽ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും മാത്രമായി ചിത്രം ചുരുങ്ങിപ്പോയപ്പോൾ വിജയ് എന്ന മികച്ച നടന്റെ കരിയറിലെ ഏറ്റവും വീര്യമില്ലാത്ത ഒരു അവസാന ചിത്രമായി ‘ജനനായകൻ’ മാറുകയാണ്.











