ഇന്ത്യൻ ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസണെയും ഋതുരാജ് ഗെയ്ക്‌വാദിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. നിലവിലെ സാഹചര്യത്തിൽ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളില്ലെന്നും അതിനാൽ സഞ്ജുവിനും ഗെയ്ക്‌വാദിനും കൂടുതൽ അവസരങ്ങൾ നൽകാൻ മാനേജ്മെന്റ് തയ്യാറാകണമെന്നും റായുഡു വ്യക്തമാക്കി.
ഈ പര്യടനത്തിൽ ഇഷാൻ കിഷന്റെ പ്രകടനം വിലയിരുത്തുമ്പോൾ അദ്ദേഹത്തിന്റെ പോരായ്മകൾ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് റായുഡു ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ ശ്രേയസ് അയ്യരെയും നമുക്ക് പൂർണ്ണമായി വിശ്വസിക്കാനാകില്ല. അതിനാൽ ഋതുരാജ് ഗെയ്ക്‌വാദിനും സഞ്ജു സാംസണും ഏകദിന മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ നൽകേണ്ട സമയമാണിത്. 2027-ലെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഇനിയും മുപ്പതോളം ഏകദിന മത്സരങ്ങൾ കളിക്കാനുണ്ട്. ഇപ്പോൾ മുതൽ ഇവരെ പിന്തുണയ്ക്കുകയും അവസരങ്ങൾ നൽകുകയും ചെയ്താൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇവർക്ക് സാധിക്കുമെന്നും അമ്പാട്ടി റായുഡു കൂട്ടിച്ചേർത്തു.












