എറണാകുളം : കളമശ്ശേരി പോളിടെക്നിക് കോളേജിലെ ബോയ്സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പൂർവ വിദ്യാർത്ഥികളാണ് പിടിയിലായത്. ആഷിക്കും ശാരിക്കുമാണ് അറസ്റ്റിലായത്. ആഷിക്കാണ് കേസിലെ മറ്റൊരു പ്രതിയായ ആകാശിന് കഞ്ചാവ് കൈമാറിയത്. വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്.
കോളേജിന് പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂർവ്വ വിദ്യാർത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസിൽ പിടിയിലായ മൂന്ന് വിദ്യാർത്ഥികളിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആദിത്യൻ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പോലീസിന് നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പോലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പോലീസ് റെയ്ഡ് നടത്തിയത്.
വെള്ളിയാഴ്ച ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാർത്ഥങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കാൻ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ചുവെന്നും വിദ്യാർത്ഥികൾ ഈ ആവശ്യത്തിനായി പണപ്പിരിപ് നടത്തുന്നതായി ശ്രദ്ധയിപ്പെട്ടുവെന്നുമാണ് പ്രിൻസിപ്പാൾ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ പോലീസ് നിരീക്ഷണം കർശനമാക്കണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്.
Discussion about this post