എറണാകുളം : മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന രണ്ടാം ഘട്ട മാരത്തൺ ചോദ്യം ചെയ്യലിൽ വീണ നൽകിയ മൊഴികളിൽ കടുത്ത അവ്യക്തതയും പൊരുത്തക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നാം ഘട്ട ചോദ്യം ചെയ്യലിന് ഇഡി ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ വീണയ്ക്ക് വീണ്ടും സമൻസ് അയക്കുമെന്നാണ് അന്വേഷണ ഏജൻസിയിൽ നിന്നുള്ള സൂചനകൾ.
കഴിഞ്ഞ വ്യാഴാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഹാജരായത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടുനിന്നു. മുൻപ് ജൂൺ 17-നും ഇഡി വീണയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം വീണ നൽകിയ മൊഴികളും മറ്റ് പ്രതികളുടെ മൊഴികളും ഇഡി വിശദമായി വിശകലനം ചെയ്തിരുന്നു. ഇതിൽ വലിയ രീതിയിലുള്ള വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണയോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള എസ്എഫ്ഐഒ ഈ കേസിൽ ശേഖരിച്ച 134 നിർണായക രേഖകൾ അടങ്ങിയ ഹാർഡ് ഡിസ്ക് കോടതിയുടെ അനുമതിയോടെ ഇഡിക്ക് കൈമാറിയിരുന്നു. ഈ ഡിജിറ്റൽ തെളിവുകളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യൽ.
കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പിണറായി വിജയന് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും ഇഡി വീണയിൽ നിന്ന് വ്യക്തത തേടിയതായാണ് റിപ്പോർട്ടുകൾ. വീണ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐടി കമ്പനിക്ക് യാതൊരുവിധ സേവനങ്ങളും നൽകാതെ സിഎംആർഎൽ കമ്പനി 2.78 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ’ പരിധിയിൽ വരുമെന്നാണ് ഇഡി വാദിക്കുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ‘എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ്’ എന്ന കമ്പനിയിൽ നിന്നും കൃത്യസമയത്ത് തിരിച്ചടയ്ക്കാതിരുന്നിട്ടും എക്സാലോജിക്കിന് 50 ലക്ഷം രൂപ ലോണായി നൽകിയതിലും അന്വേഷണം നടക്കുന്നുണ്ട്.








