തിരുവനന്തപുരം: കേരളത്തിൽ പല തൊഴിലുകൾക്കും പ്രൊഫഷണൽ പരിശീലനം നൽകാൻ സ്ഥാപനങ്ങൾ ഇല്ലെന്ന് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഐടിഐകളിൽ 749 ട്രേഡുകൾ ഒഴിവാക്കുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐഐടികളിൽ ഇറച്ചിവെട്ടാൻ പഠിപ്പിക്കാൻ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നമ്മുടെ നാട്ടിൽ പല തൊഴിലുകൾക്കും പ്രൊഫഷണൽ പരിശീലനം ലഭ്യമല്ല. ഉദാഹരണത്തിന് ഇറച്ചിവെട്ട് തന്നെ എടുക്കാം. ഇറച്ചി വെട്ടുന്നതിൽ എന്താണ് ഇത്രമാത്രം പ്രൊഫഷണൽ ആയിട്ടുള്ള പരിശീലനത്തിന്റെ ആവശ്യം എന്ന ചിന്തയുണ്ടാകാം. ഇറച്ചി വെട്ടുന്ന ആളുടെ സുരക്ഷ മുതൽ വെട്ടുന്ന ഇറച്ചിയുടെ ഗുണം, വൃത്തി, ഇറച്ചി വെട്ടുന്ന സ്ഥലം എങ്ങനെ പരിപാലിക്കാം, തൊഴിലിന് ഉപയോഗികുന്ന ഉപകരണങ്ങൾ, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ, വിവിധ തരം മൃഗങ്ങൾ, വിവിധ തരാം ഇറച്ചിയുടെ കട്ടുകൾ, കൊല്ലപ്പെടുന്ന മൃഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നിങ്ങനെ അനവധി കാര്യങ്ങൾ ജർമ്മനിയിൽ മൂന്നു വർഷത്തെ പരിശീലനവും അപ്രന്റീഷിപ്പും കഴിയുമ്പോൾ ആണ് ഒരാൾക്ക് ഇറച്ചി വെട്ടാനുള്ള ലൈസൻസ് ലഭിക്കുന്നത്. അങ്ങനെ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഈ തൊഴിൽ ചെയ്യാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജോലികൾക്കും പ്രൊഫഷണലിസം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഐ ടി ഐ കളിൽ ഇറച്ചി വെട്ട് പഠിപ്പിക്കരുതോ?
കേരളത്തിലെ ഐ ടി ഐ കളിൽ അനവധി ട്രേഡുകൾ നിറുത്തലാക്കുന്നു എന്ന് വായിക്കുന്നു. കാലാനുസൃതമായി, തൊഴിൽ കമ്പോളത്തിൽ ആവശ്യമില്ലാത്ത കോഴ്സുകൾ നിറുത്തുന്നത് നല്ല കാര്യമാണ്. ഓരോ മൂന്നോ അഞ്ചോ വർഷത്തിൽ ഇത്തരത്തിൽ ഉള്ള ഒരു അവലോകനം നടത്തുന്നത് തൊഴിൽ കമ്പോളത്തേയും തൊഴിൽ പരിശീലന സ്ഥാപനത്തേയും ഒരു പോലെ ഗുണകരമായി ബാധിക്കും.
കേരളത്തിൽ അനവധി ഐ ടി ഐ കൾ ഉണ്ടെങ്കിലും കേരളത്തിൽ തൊഴിലാളികൾ ചെയ്യുന്ന പല തൊഴിലുകളിലും വേണ്ടത്ര പ്രൊഫഷണൽ പരിശീലനം കൊടുക്കാൻ സ്ഥാപനങ്ങൾ ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്.
ഉദാഹരണത്തിന് ഇറച്ചി വെട്ടുന്ന തൊഴിൽ എടുക്കാം. കേരളത്തിൽ ആയിരക്കണക്കിന് ഇറച്ചി വെട്ടുകാർ ഉണ്ട്. പക്ഷെ കേരളത്തിൽ പ്രൊഫഷണൽ ആയി പരിശീലിപ്പിക്കപ്പെട്ട എത്ര ഇറച്ചി വെട്ടുകാർ ഉണ്ട്?
ഇറച്ചി വെട്ടുന്നതിൽ എന്താണ് ഇത്രമാത്രം പ്രൊഫഷണൽ ആയിട്ടുള്ള പരിശീലനത്തിന്റെ ആവശ്യം എന്നാകും നമ്മൾ ചിന്തിക്കുന്നത്.
ഏറെ ഉണ്ട്. ഇറച്ചി വെട്ടുന്ന ആളുടെ സുരക്ഷ മുതൽ വെട്ടുന്ന ഇറച്ചിയുടെ ഗുണം, വൃത്തി, ഇറച്ചി വെട്ടുന്ന സ്ഥലം എങ്ങനെ പരിപാലിക്കാം, തൊഴിലിന് ഉപയോഗികുന്ന ഉപകരണങ്ങൾ, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ, വിവിധ തരം മൃഗങ്ങൾ, വിവിധ തരാം ഇറച്ചിയുടെ കട്ടുകൾ, കൊല്ലപ്പെടുന്ന മൃഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നിങ്ങനെ അനവധി കാര്യങ്ങൾ
ജർമ്മനിയിൽ മൂന്നു വർഷത്തെ പരിശീലനവും അപ്രന്റീഷിപ്പും കഴിയുമ്പോൾ ആണ് ഒരാൾക്ക് ഇറച്ചി വെട്ടാനുള്ള ലൈസൻസ് ലഭിക്കുന്നത്. അങ്ങനെ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് ഈ തൊഴിൽ ചെയ്യാൻ സാധിക്കുന്നത്.
ജർമ്മനിയിൽ ഉൾപ്പടെ ഏറെ യൂറോപ്യൻ രാജ്യങ്ങളിൽ ഈ തൊഴിലിന് വലിയ ഡിമാൻഡ് ഉണ്ട്. കേരളത്തിൽ നിന്നും ഈ വർഷം ആറു കുട്ടികൾ ഈ പരിശീലനത്തിന് ചേർന്നിട്ടുണ്ട്.
ഇത് ഇറച്ചി വെട്ടിന്റെ കാര്യം മാത്രമല്ല
കരിമരുന്ന് പ്രയോഗം
പുല്ലു വെട്ടുന്നത്
കിണറിൽ ഇറങ്ങി വൃത്തിയാക്കുന്നത്
മരം വെട്ടുന്നത്
റോഡ് പണിയുന്നത്
തിരുമ്മു കേന്ദ്രത്തിലെ ജോലി
ഇങ്ങനെ നമ്മുടെ ചുറ്റും ഉള്ള ഓരോ തൊഴിലും കൃത്യമായി പരിശീലിപ്പിക്കപ്പെടേണ്ടതാണ്. പരിശിലനവും ലൈസൻസും ഇൻഷുറൻസും ഉള്ളവർക്ക് മാത്രമേ ഏതു തൊഴിലും ചെയ്യാൻ സാധിക്കു എന്ന നിയമം വരണം. ഇപ്പോൾ ഈ രംഗത്ത് ഉള്ളവർക്ക് പരിശീലനവും പരീക്ഷയും നടത്തി അവരെ അപ്‌ഡേറ്റഡ് ആക്കണം.
ഇതൊക്കെ ചെയ്താൽ ആധുനികമായ ടൂളുകൾ ഉപയോഗിച്ചാകും ഏതു തൊഴിലും ചെയ്യുന്നത്, പ്രൊഡക്ടിവിറ്റി കൂടും, ശമ്പളം ഇരട്ടിയാകും, തൊഴിലിന്റെ ‘മാന്യതയെപ്പറ്റിയുള്ള’ നമ്മുടെ സങ്കൽപ്പങ്ങൾ മാറും.
നമുക്ക് അങ്ങനെ ഒരു രീതി ഇല്ല.
ഒരാൾ നമ്മുടെ വീട്ടിൽ കിണർ വൃത്തിയാക്കാൻ വരുമ്പോൾ അയാൾക്ക് ആ വിഷയത്തിൽ പരിചയമോ പരിശീലനമോ ഉണ്ടെന്ന് നമുക്ക് ഒരു വിശ്വാസം മാത്രമാണ്. പരിചയം ഉള്ളവർക്ക് പോലും പരിശീലനം ലഭിക്കുന്നില്ല. അതുകൊണ്ടാണ് ഓരോ വർഷത്തിലും ഡസൻ കണക്കിന് ആളുകൾ കിണർ വൃത്തിയാക്കുമ്പോഴും മരം വെട്ടുമ്പോഴും ഒക്കെ അപകടത്തിൽ പെടുന്നതും മരിക്കുന്നതും.
നമ്മുടെ ചുറ്റുമുള്ള ഓരോ തൊഴിലുകളും കൃത്യമായ പരിശീലനത്തോടെ ചെയ്യേണ്ടതാണ്. സുരക്ഷിതമായി ചെയ്യാവുന്നതുമാണ്. അത് തൊഴിലിടം വൃത്തിയോടെയും സുരക്ഷയോടെയും കൈകാര്യം ചെയ്യുന്നത് മുതൽ കൃത്യമായ ഉപകരണങ്ങൾ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഇവയൊക്കെ അറിഞ്ഞു ചെയ്യേണ്ടതുമാണ്.
തൽക്കാലം ഇങ്ങനെ അല്ല കാര്യങ്ങൾ. ഇത് എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം
എന്റെ വീടിന് പുറകിൽ ചെറിയൊരു മാവുണ്ട്. അതിന്റെ ഒരു കമ്പ് റോഡിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. അതൊന്ന് വെട്ടിക്കളയാൻ ഞാൻ ഒരാളെ ഏൽപ്പിച്ചു.
ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ജോലിക്ക് എത്തിയത്. അദ്ദേഹം വലിയൊരു കത്തിയെടുത്ത് ഒറ്റ വെട്ട്. മരത്തിന്റെ കൊമ്പിൽ കൊള്ളേണ്ട വെട്ട് അദ്ദേഹത്തിന്റ കാലിൽ ആയി.
ചോര, ആശുപത്രി, ഡോക്ടർമാർ, ഒരു ദിവസത്തിനകം അഞ്ഞൂറ് രൂപയുടെ തൊഴിലിന് വന്ന ആൾക്ക് വേണ്ടി ഞാൻ ഇരുപത്തി അയ്യായിരം രൂപ ചെലവാക്കേണ്ടി വന്നു. ആ പാവത്തിന് ഒരു പക്ഷെ ഒരു മാസം തൊഴിൽ നഷ്ടം വേറെ.
തൊഴിലിന് വേണ്ടത്ര പരിശീലനം നൽകുന്ന സ്ഥലങ്ങളിൽ ആണെങ്കിൽ ഈ തൊഴിലിന് കൃത്യമായ ടൂളുകൾ ഉണ്ടാകുമായിരുന്നു. ഇനി അഥവാ അപകടം സംഭവിച്ചാൽ അയാളുടെ ആരോഗ്യ സംരക്ഷണവും തൊഴിൽ നഷ്ടവും കവർ ചെയ്യാൻ ഇൻഷുറൻസ് ഉണ്ടാകും.
ചില സഹചര്യങ്ങളിൽ ഒരു തൊഴിലാളി നമ്മുടെ വീട്ടിൽ വന്നു തൊഴിൽ ചെയ്തു നമ്മുടെ വീടിന് അറിഞ്ഞോ അറിയാതെയോ നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാം. ഉദാഹരണത്തിന് പ്ലംബിങ്ങിന് വരുന്ന തൊഴിലാളി പൈപ്പ് തെറ്റായി ഫിറ്റ് ചെയ്തു വീട്ടിൽ വെള്ളം ഒലിച്ചിറങ്ങി ഭിത്തിയോ തറയോ ചീത്തയായി പോകുന്ന സാഹചര്യം ഉണ്ടാകാം.
ഈ സാഹചര്യത്തിൽ നമുക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനും തൊഴിലാളിയുടെ പ്രൊഫഷണൽ ഇൻഷുറൻസ് ബാധ്യസ്ഥമാണ്.
പക്ഷെ ഇതൊക്കെ ഉണ്ടാകണമെങ്കിൽ ആദ്യം തൊഴിൽ ചെയ്യുന്ന ആൾക്ക് തൊഴിൽ അറിയാം എന്ന് ഉറപ്പ് വരുത്തണം.
ആധുനിക യന്ത്രങ്ങൾ തൊഴിലുകൾ ഏറെ എളുപ്പമാക്കുകയാണ്. ‘ചുമട്ടു തൊഴിലാളി’ എന്നൊരു തൊഴിൽ ഇന്ന് ആവശ്യമില്ലതാണ്. പകരം അവരെ ചുമടിറക്കാനുള്ള യന്ത്രങ്ങളിൽ പരിശീലിപ്പിച്ചാൽ തൊഴിൽ നേരത്തെ തീർക്കാം, തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്‌നമോ അപകടമോ ഉണ്ടാകില്ല, കൂടുതൽ ശമ്പളവും കിട്ടും.
ഇതൊക്കെയാണ് നാളത്തെ തൊഴിൽ ലോകം, അതിനാണ് നമ്മൾ തയ്യാറെടുക്കേണ്ടത്. അതിനുള്ള പരിശീലനക്കളരികൾ ആയി ഐ ടി ഐ കൾ മാറണം
ഇതൊരു തുടക്കമാവട്ടെ
മുരളി തുമ്മാരുകുടി
Discussion about this post