തിരുവനന്തപുരം: വേനൽ ആരംഭിച്ചതോടെ തന്നെ സംസ്ഥാനത്ത് വേനൽ മഴയും ശക്തം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർവരെ മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഇടിമിന്നലിനെ തുടർന്ന് ജീവൻ നഷ്ടമാകുന്ന സാഹചര്യവും ഉണ്ടായിരുന്നു.
അതേസമയം പകൽ സമയങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. വേനലിന്റെ തുടക്കത്തിൽ തന്നെ പല ജില്ലയിലെയും താപനില 38 ഡിഗ്രിയ്ക്ക് മുകളിൽ ആണ് രേഖപ്പെടുത്തുന്നത്. വേനൽകാലം കഴിയാൻ രണ്ട് മാസം ബാക്കി നിൽക്കേ താപനില 40 കടക്കുമെന്നാണ് കരുതുന്നത്.
പകൽ 11 മണിയ്ക്ക് ശേഷമാണ് ചൂട് വർദ്ധിക്കുക. ഈ സമയത്ത് ശരീരത്തിലേക്ക് നേരിട്ട് സൂര്യപ്രകാശം എത്തുന്ന സാഹചര്യം ഒഴിവാക്കണം എന്നാണ് അധികൃതർ അറിയിക്കുന്നത്. സൂര്യതാപം, നിർജലീകരണം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത വേണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
Discussion about this post