മുംബൈ: ഛത്രപതി സംഭാജി മഹരാജിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ആൾ അറസ്റ്റിൽ. 50 കാരനായ വാജിദ് ഹസ്രത് മൊമിൻ ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഇയാൾ സംഭാജിയെ അധിക്ഷേപിച്ചത്.
ഔറംഗസേബ് എങ്ങനെയാണ് സംഭാജിയെ കൊലപ്പെടുത്തിയത് എന്ന് അറിയില്ല. വേദനകൊണ്ടുള്ള സംഭാജിയുടെ നിലവിളി ഇപ്പോഴും കേൾക്കാം എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്. ഈ പോസ്റ്റ് നിമിഷ നേരം കൊണ്ട് വ്യാപകമായി പ്രചരിച്ചു. ഇതോടെ ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ആളുകൾ ഈ പോസ്റ്റ് പോലീസിന്റെ ശ്രദ്ധയിലും പെടുത്തി. ഇതിന് പിന്നാലെ പോലീസ് കേസ് എടുക്കുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തിയതിനാണ് വാജിതിനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൽവാനി പോലീസ് ആണ് സോഷ്യൽ മീഡിയ പോസ്റ്റിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയ മാദ്ധ്യമ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാന സ്വദേശിയായ പ്രശാന്ത് കൊരട്ട്കറെ ആണ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തത്.












