മനുഷ്യസ്നേഹവും തനത് ബിസിനസ് തന്ത്രങ്ങളും കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ വ്യവസായിയാണ് രത്തൻ ടാറ്റ. ലോക ബ്രാൻഡായി ടാറ്റയെ ഉയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച അതികായൻ.പുതിയ മേഖലകളിൽ ടാറ്റാ ഗ്രൂപ്പിനെ വളർത്തിയെടുത്തതിന് പിന്നിൽ രത്തൻ ടാറ്റയുടെ ദീർഘവീക്ഷണമായിരുന്നു.
2024 ഒക്ടോബര്‍ 9ന് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ വില്‍പത്രം പുറത്തുവന്നിരിക്കുകയാണ്. സ്വത്തില്‍ ഏറിയപങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രത്തന്‍ ടാറ്റ മാറ്റിവച്ചിരിക്കുന്നത്. അദ്ദേഹം തന്റെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും ജീവനക്കാരെയും, തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും പോലും മറന്നില്ല.
3800 കോടി മൂല്യംകണക്കാക്കുന്ന സ്വത്തുവകകളുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാവും വിനിയോഗിക്കുകയെന്നാണ് വിവരം. രത്തന്‍ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷന്‍, രത്തന്‍ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ടാറ്റയുടെ സ്വത്ത് ലഭിക്കുക.അവശേഷിക്കുന്ന സ്വത്തുവകകളുടെ മൂന്നിലൊന്ന് ഭാഗംവീതം രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരിമാരായ ഷിറീന്‍ ജജീഭോയ്, ഡെയാന ജജീഭോയ് എന്നിവര്‍ക്കാകും ലഭിക്കുക.
ബാങ്കുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍, ഓഹരികളും കടപ്പത്രങ്ങളും അടക്കമുള്ളവ, വാച്ചുകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 800 കോടിരൂപ വിലവരുന്ന സ്വത്തുക്കളുടെ ഭാഗമാണ് അര്‍ധസഹോദരിമാര്‍ക്ക് ലഭിക്കുന്നത്. അവശേഷിക്കുന്ന മൂന്നിലൊന്ന് ഭാഗം രത്തന്‍ ടാറ്റയുമായി വളരെ അടുപ്പമുണ്ടായിരുന്ന ടാറ്റാ ഗ്രൂപ്പ് മുന്‍ ജീവനക്കാരൻ മോഹിനി എം ദത്തയ്ക്കാവും ലഭിക്കുക.
ജൂഹു ബംഗ്ലാവിന്റെ ഒരുഭാഗവും ആഭരണങ്ങളുടെ ഒരുഭാഗവും അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു അനന്തരാവകാശിയായ ജിമ്മി നവല്‍ ടാറ്റയ്ക്ക് ലഭിക്കും. അലിബാഗിലെ സ്വത്തുക്കളും രത്തന്‍ ടാറ്റയുടെ മൂന്ന് തോക്കുകളും അടക്കമുള്ളവ അടുത്ത സുഹൃത്ത് മെഹ്‌ലി മിസ്ത്രിയ്ക്ക് ലഭിക്കും. സ്വത്തുവകകള്‍ ലഭിക്കുന്നത് സംബന്ധിച്ച നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇവരെല്ലാം ബോംബേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. വില്‍പത്രത്തിന്റെ ആധികാരികതയടക്കം കോടതി ഉറപ്പാക്കിയശേഷമാവും തുടര്‍നടപടികള്‍. രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയിരുന്ന മറ്റ് ഓഹരികള്‍ അടക്കമുള്ളവ രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും തുല്യമായി വീതിച്ചുനല്‍കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
12 ലക്ഷംരൂപയുടെ ഫണ്ട് അരുമമൃഗങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം മാറ്റിവെച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്കായി മൂന്ന് മാസം കൂടുംതോറും 30,000 രൂപവീതം ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. രത്തൻ ടാറ്റയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്ന ശന്തനു നായിഡു എടുത്ത സ്റ്റുഡന്റ് ലോൺ എഴുതിത്തള്ളും. രത്തൻ ടാറ്റയുടെ അയൽക്കാരനായ ജേക്ക് മാലൈറ്റ് എടുത്ത പലിശരഹിത വിദ്യാഭ്യാസ ലോണും എഴുതിത്തള്ളുമെന്നാണ് വിവരം.
Discussion about this post