ആലപ്പുഴ: കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. ആൾക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അറിയാത്ത കാര്യങ്ങളോട് താൻ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി.
പിടിയിലായതിന് ശേഷം വളരെ നിർണ്ണായകമായ മൊഴികളാണ് യുവതി പോലീസിന് നൽകിയത്. പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്നാണ് തസ്ലീന സുൽത്താന പോലീസിനെ അറിയിച്ചത്. ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റൽ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
വിദേശത്ത് നിന്നുമെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിൽ പല സ്ഥലത്തും തസ്ലീന വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. വിപണിയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. യുവതിയെക്കൂടാതെ സഹായിയായ കെ ഫിറോസിനെയും (26) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
തസ്ലീന കണ്ണൂർ സ്വദേശിയാണ്. ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഓൺലൈൻ വഴിയാണ് ലഹരി ഇടപാട് നടത്തിയത്. സിനിമാ മേഖലയിലുള്ളവരെക്കൂടാതെ ആലപ്പുറയിലെ ടൂറിസം മേഖലയിലുള്ള ചിലർക്കും ലഹരിമരുന്ന് കൈമാറാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
യുവതിക്കെതിരെ എറണാകുളത്ത് പോക്‌സോ കേസുണ്ട്. മെഡിക്കൽ ആവശ്യത്തിനായി തായ്ലൻഡ്, മലേഷ്യ എന്നിവടങ്ങളിലാണ് ഹൈബ്രിഡ് കഞ്ചാവ് നിർമിക്കുന്നത്. ഗ്രാമിന് പതിനായിരത്തോളം രൂപ വരും. സാധാരണ കഞ്ചാവ് ഗ്രാമിന് ആയിരം രൂപയിൽ കുറവാണ്.ക്രിസ്‌റ്റീന എന്നും വിളിപ്പേരുള്ള തസ്ലീന തായ്‌ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. ആലപ്പുഴ നർകോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്.
Discussion about this post