മധുര; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം 24ാമത് പാർട്ടി കോൺഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീൻ ജനതയോട് സിപിഎം നേതാക്കൾ ഐക്യപ്പെട്ടത്. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് പ്രമേയത്തിലൂടെ പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. ഇസ്രയേലിനെ വംശഹത്യ നടത്തുന്ന രാഷ്ട്രമായി പ്രഖ്യാപിക്കുകയും നടപടിയെടുക്കുകയും വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ ഇത് സംബന്ധിച്ച് ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
‘സിപിഐഎം ഇരുപത്തിനാലാം പാർടി കോൺഗ്രസ് പ്രതിനിധികൾ ചെറുത്തുനിൽപ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി. എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ പലസ്തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനിൽ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും.’
Discussion about this post