റാന്നി: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടിയതിൽ ഗുരുതര വീഴ്ച പറ്റിയെന്ന പരാതിയുമായി രോഗി. മുറിവ് തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിലിന്റെ പരാതി. ഇത് കാരണം കാരണം മുറിവ് വീണ്ടും തുറക്കുകയും തുന്നുകയും ചെയ്യേണ്ടിവന്നുവെന്നും രോഗി പറയുന്നു.
ഈ കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സുനിയ്ക്ക് രക്തസമ്മർദ്ദം കുറഞ്ഞ് വീണ് നെറ്റിയിൽ പരിക്കുപറ്റിയത്. ഏഴു മണിയോടെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ടു. സി.ടി. സ്‌കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. എന്നാൽ മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദനയുണ്ടായി
പത്തനംതിട്ടയിലെ സ്‌കാനിംഗ് റിപ്പോർട്ട് വന്നതോടെയാണ് സംഭവം മനസിലായത്. തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെയാണ് സ്‌കാനിൽ കണ്ടത്. രണ്ട് ഉറുമ്പുകളെയാണ് അൽപം മുൻപ് ചികിത്സ തേടിയ മുറിവിനുള്ളിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ആദ്യമിട്ട തുന്നൽ ഇളക്കിയ ശേഷം ഉറുമ്പുകളെ നീക്കി പത്തനംതിട്ടിലെ ഡോക്ടർമാർ വീണ്ടും മുറിവ് തുന്നിക്കെട്ടിയെന്ന് സുനിൽ പറയുന്നു. മൂന്നര മണിക്കൂറിന്റെ ഇടവേളയിൽ ആയിരുന്നു നെറ്റിയിലെ ഈ രണ്ട് തുന്നിക്കെട്ടലുകളും
ആശുപത്രി ആർഎംഒയെ നേരിൽ കണ്ട് രോഗി ബുദ്ധിമുട്ട് പറഞ്ഞെങ്കിലും രേഖാമൂലം പരാതി നൽകിയില്ല. എങ്കിലും സംഭവം അന്വേഷിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Discussion about this post