തിരുവനന്തപുരം: സേവനം നല്‍കാതെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയതായി താൻ മൊഴി നൽകിയെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രിയുടെ മകൾ വീണ. അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കി എന്നത് വസ്തുതയാണ്. പക്ഷേ, ഇപ്പോൾ പ്രചരിക്കുന്നത് താൻ നൽകിയ മൊഴിയല്ലെന്നും വീണ പറയുന്നു. ഇപ്പോള്‍ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വീണ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
“ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, ഞാനോ എക്‌സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽനിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവവിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.”- വീണ പറയുന്നു
വീണയുടെ പേരില്‍ ഇല്ലാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. കേസ് കോടതിയില്‍ നടക്കുന്നുണ്ടെന്നും റിയാസ് പ്രതികരിച്ചു.
സിഎംആര്‍എല്‍-എക്സലോജിക് കേസില്‍ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തില്‍ വീണ വിജയന്‍ വായ്പ തിരിച്ചടയ്ക്കാനായി സിഎംആര്‍എല്ലിന്റെ ഫണ്ട് ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങളുള്ളത്.
സിഎംആര്‍എല്ലിന്റെ സഹോദരസ്ഥാപനമായ എംപവര്‍ ഇന്ത്യയാണ് വീണ വിജയന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നത്. രണ്ടുഘട്ടങ്ങളായിട്ടാണ് വായ്പ അനുവദിച്ചിരുന്നത്. ഈ വായ്പ തിരിച്ചടയ്ക്കാനായാണ് സിഎംആര്‍എല്ലിന്റെ ഫണ്ട് വീണ വിജയന്‍ ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എംപവറിലെ വായ്പ സിഎംആര്‍എല്ലിന് വലിയ ബാധ്യതയായി മാറിയെന്നും അത് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു
Discussion about this post