പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനോടുള്ള സമീപനം കടുപ്പിച്ച് ഇന്ത്യ. പാക്കുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കാനുള്ള സാധ്യതകളാണ് ഇന്ത്യ നിലവിൽ പരിശോധിക്കുന്നത്. സിന്ധുനദീജല കരാർ നിർത്തലാക്കിയതിന് സമാനമായ കടുത്ത നടപടികൾ വരും ദിവസങ്ങളിൽ ഇന്ത്യ കൈക്കൊള്ളുക തന്നെ ചെയ്യും.
ഇന്ത്യയിൽനിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ, ജൈവ രാസവസ്തുക്കൾ, പഞ്ചസാര തുടങ്ങിയ സുപ്രധാന വസ്തുക്കളുടെ ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന പാകിസ്താന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ ഇതു വൻ പ്രതിസന്ധിയിലാക്കും.
ഇന്ത്യ നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ പാകിസ്താനിൽ മരുന്നുകളുടെ കടുത്ത ക്ഷാമം നേരിടാൻ സാധ്യതയുണ്ട്. മരുന്നുകൾക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ 30 മുതൽ 40 ശതമാനം വരെ ഇന്ത്യയിൽനിന്നാണ് പാകിസ്താനിലേക്ക് പോകുന്നത്. ഇതിൽ ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐകൾ) വിവിധ നൂതന ചികിത്സാ ഉൽപന്നങ്ങളും ഉൾപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിർത്തുന്നത് ഫാർമസ്യൂട്ടിക്കൽ മേഖലയെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഈ പ്രതിസന്ധിയെ മറികടക്കാനായി ചൈന,റഷ്യ പോലുള്ള രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്.പാകിസ്താന്റെ ഈ തയ്യാറെടുപ്പ് ചില ആശ്വാസങ്ങൾ നൽകുന്നുണ്ടെങ്കിലും, വ്യാപാര സസ്‌പെൻഷന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് വ്യവസായ മേഖലയിലുള്ളവരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post