ന്യൂഡൽഹി: പാകിസ്താന് വക്കാലത്തുമായി എത്തിയ യുഎന്നിന് മുൻപിലും തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കി ഇന്ത്യ. തങ്ങളുടേത് ഉറച്ച തീരുമാനമാണെന്നായിരുന്നു ഇന്ത്യയുടെ മറുപടി. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയുടെ തീരുമാനങ്ങൾ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് മറുപടി നൽകിയത്. ഇന്ത്യ ആക്രമണത്തിന് മുതിരുന്നുവെന്നും അതിനുള്ള സൂചനകൾ തങ്ങൾക്ക് ലഭിച്ചുവെന്നും സഹായിക്കണമെന്നുമായിരുന്നു പാകിസ്താൻ യുഎന്നിനോട് അപേക്ഷിച്ചത്. ഇതിന് പിന്നാലെയാണ് അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചത്.
പഹൽഗാം ഭീകരാക്രമണത്തെ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. നിയമപരമായ മാർഗങ്ങളിലൂടെ ഈ ആക്രമണങ്ങൾക്ക് നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി.
യു.എൻ സെക്രട്ടറി ജനറൽ പഹൽഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും ഇവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ എക്സിൽ കുറിച്ചു
Discussion about this post