കൊളംബോ: പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാൾ വിമാനത്തിലുണ്ടെന്ന ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനം കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച അടിയന്തര സുരക്ഷാ പരിശോധന നടന്നു.
ചെന്നൈയിൽ നിന്ന് കൊളംബോയിലേക്ക് വന്ന UL 122 വിമാനമാണ് പരിശോധിച്ചത്. വിമാനം ലാൻഡ് ചെയ്ത ഉടൻ ശ്രീലങ്കൻ സുരക്ഷാ സേന സമഗ്രമായ പരിശോധന നടത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന് ശ്രീലങ്കൻ പോലീസ് മാദ്ധ്യമ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമമായ ന്യൂസ്‌വയർ റിപ്പോർട്ട് ചെയ്തു.
“ഇന്ത്യയിൽ തിരയുന്ന, പഹൽഗാം ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാൾ വിമാനത്തിലുണ്ടെന്ന് ചെന്നൈ ഏരിയ കൺട്രോൾ സെൻ്ററിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രാദേശിക അധികാരികളുമായി സഹകരിച്ച് വിമാനം പരിശോധിച്ചത്,” ശ്രീലങ്കൻ എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 4R-ALS എന്ന വിമാനമാണ് UL 122 സർവീസിനായി ഉപയോഗിച്ചത്, ഇത് ഇന്ന് (മേയ് 3) രാവിലെ 11:59-നാണ് കൊളംബോയിൽ എത്തിയത്.
വിമാനം വിശദമായി പരിശോധിച്ചെന്നും തുടർ സർവീസുകൾക്ക് അനുമതി നൽകിയെന്നും എയർലൈൻസ് അറിയിച്ചു. കശ്മീരിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും യാത്രക്കാരനെ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിൽ പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അനിവാര്യമായ സുരക്ഷാ നടപടിക്രമങ്ങൾ കാരണം, വിമാനത്താവളത്തിൽ നിന്ന് അടുത്തതായി പുറപ്പെടേണ്ടിയിരുന്ന സിംഗപ്പൂരിലേക്കുള്ള UL 308 വിമാനം വൈകിയതായും എയർലൈൻസ് കൂട്ടിച്ചേർത്തു.
Discussion about this post