തിരുവനന്തപുരം : മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ് അച്യുതാനന്ദൻ. ഈ മാസം 23 ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല എന്ന് പട്ടം എസ് യു ടി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാജശേഖരൻ നായർ വി. പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. 101 വയസ്സുകാരനായ വിഎസ് അച്യുതാനന്ദൻ വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
തിരുവനന്തപുരത്തെ മകൻ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയവേയാണ് ജൂൺ 23ന് വിഎസ് അച്യുതാനന്ദന് സംഭവിച്ചത്. വിഎസിന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്‌ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വിഎസ് അച്യുതാനന്ദന്റെ ചികിത്സ വിലയിരുത്തുന്നത്.








