ടെഹ്റാൻ : തെക്കുകിഴക്കൻ ഇറാനിലെ സഹെദാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. സഹെദാനിലെ ഒരു ജുഡീഷ്യറി കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജെയ്ഷ് അൽ-അദ്ൽ ഭീകരർ ആണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അൽ-അദ്ൽ എന്ന സുന്നി തീവ്രവാദ സംഘടന ഏറ്റെടുത്തതായി ഇറാന്റെ അർദ്ധ-ഔദ്യോഗിക ഫാർസ് ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. കോടതിമുറിക്ക് ചുറ്റും വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചു. ജഡ്ജിമാരുടെ ചേംബറിൽ തോക്കുധാരികൾ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെടുകയും കുറഞ്ഞത് 13 പേർക്ക് പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇറാൻ സൈന്യം സ്ഥിരീകരിച്ചു. ജുഡീഷ്യറി ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ആണ് ഭീകരാക്രമണത്തിന് ഇരകളായത്. പാകിസ്താനുമായും അഫ്ഗാനിസ്ഥാനുമായും ഉള്ള ഇറാന്റെ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെയ്ഷ് അല്‍-അദല്‍ നേരത്തെയും ഇറാനിൽ നിരവധി ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
Discussion about this post