ന്യൂഡൽഹി : ആഗോള ഭൂപടത്തിൽ ഇന്ന് അവഗണിക്കാൻ പോലും കഴിയാത്ത സുപ്രധാന ശക്തിയാണ് ഇന്ത്യയെന്ന് ഇറ്റാലിയൻ നയതന്ത്രജ്ഞനും അംബാസഡറുമായ ഫ്രാൻസെസ്കോ ടാലോ. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി പദ്ധതി) നിലവിലെ ആഗോള സാഹചര്യത്തിൽ ഏറെ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്ലാതെ ഈ പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല എന്നും ഫ്രാൻസെസ്കോ ടാലോ അഭിപ്രായപ്പെട്ടു.
ഇന്ത്യ, സൗദി അറേബ്യ, യൂറോപ്പ് എന്നിവയെ ഒരു വലിയ റോഡ്, റെയിൽ, ഷിപ്പിംഗ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി. ഏഷ്യ, പശ്ചിമേഷ്യ, പടിഞ്ഞാറൻ രാജ്യങ്ങൾ എന്നിവ തമ്മിലുള്ള സംയോജനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്. വലിയ പ്രതീക്ഷകളോടെയാണ് ഈ അഭിലാഷ പദ്ധതി ആരംഭിച്ചതെന്ന് ഇറ്റാലിയൻ അംബാസഡർ ഫ്രാൻസെസ്കോ ടാലോ പറഞ്ഞു.
ആഗോള സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിച്ച അസ്ഥിരതയ്ക്കും അനിശ്ചിതത്വത്തിനും ഇടയിൽ ഇത്തരമൊരു പദ്ധതി പ്രത്യേകിച്ചും ആവശ്യമാണ് എന്ന് ഇറ്റാലിയൻ അംബാസഡർ വ്യക്തമാക്കി. “ഈ പദ്ധതി വ്യാപാരം, ചരക്ക് കൈമാറ്റം, ഊർജ്ജം, ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ മൂന്ന് മേഖലകളിലും ഇന്ത്യ ഒരു നേതാവാണ്. അതിനാൽ, തീർച്ചയായും, ഇന്ത്യ പ്രധാനമാണ്. മുംബൈയെ മെഡിറ്ററേനിയൻ കടലിലെ ഇറ്റാലിയൻ തുറമുഖമായ ജെനോവയുമായും പിന്നീട് ജെനോവയിൽ നിന്ന് മുഴുവൻ യൂറോപ്പുമായും ബന്ധിപ്പിക്കുന്ന ബ്ലൂ രാമൻ എന്ന കേബിൾ പദ്ധതിയും വൈകാതെ തന്നെ നടപ്പിലാകും എന്നും ഫ്രാൻസെസ്കോ ടാലോ സൂചിപ്പിച്ചു.









Discussion about this post