ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി. വിവേചനമില്ലാത്ത ഇടം, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം എന്നും പികെ ശ്രീമതി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
സമാദരണീയയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു സാധാരണക്കാരില്‍ സാധാരണക്കാരിയായി പതിനെട്ടുപടിയും ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തിയെന്നും പി കെ ശ്രീമതി പോസ്റ്റില്‍ പറയുന്നു.
ശബരിമലയിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. കൃത്യം 11:50 ന് സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മോഹനര് പൂർണ കുംഭം നൽകി സ്വീകരിച്ചു. ദേവസ്വം മന്ത്രി വിഎൻ വാസവനും രാഷ്ട്രപതിയെ സ്വീകരിക്കാൻ സന്നിധാനത്ത് ഉണ്ടായിരുന്നു.
കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമായാണ് രാഷ്ട്രപതി അയ്യന്റെ മുന്നിലെത്തിയത്. പമ്പ സ്‌നാനത്തിന് ശേഷമാണ് ദ്രൗപദി മുർമു കെട്ട് നിറച്ചത്. രാഷ്ട്രപതിയുടെ അംഗരക്ഷകരുംട കറുപ്പണിഞ്ഞ് ഇരുമുടി കെട്ടുമായാണ് സന്നിധാനത്തെത്തിയത്. ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12:30 ഓടെ സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിച്ചു. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം സമ്മാനിച്ചു
Discussion about this post