പാകിസ്താനിൽ ബലൂചിസ്ഥാൻ വിമോചന സേന (BLA) നടത്തിയ ഉഗ്ര സ്ഫോടനങ്ങളിലും സായുധ ആക്രമണങ്ങളിലും പാക് സൈന്യത്തിനും പോലീസിനും കനത്ത ആൾനാശം. ‘ഓപ്പറേഷൻ ഹെറോഫ്’ ഫേസ് രണ്ടിലൂടെ തങ്ങൾ നടത്തിയ മിന്നലാക്രമണങ്ങളിൽ 84 പാക് സൈനികരെ വധിച്ചതായും നിരവധി സൈനിക താവളങ്ങൾ പിടിച്ചെടുത്തതായും ബി.എൽ.എ അവകാശപ്പെട്ടു. ബലൂചിസ്ഥാന്റെ മണ്ണിൽ നിന്ന് പാക് അധിനിവേശ ശക്തികളെ തുരത്തുമെന്ന പ്രഖ്യാപനവുമായി മജീദ് ബ്രിഗേഡ് അടക്കമുള്ള എലൈറ്റ് കമാൻഡോ വിഭാഗങ്ങളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. പത്ത് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിൽ ക്വറ്റ, ഗ്വാദർ തുടങ്ങി 16-ഓളം പ്രമുഖ നഗരങ്ങൾ യുദ്ധക്കളമായി മാറി. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ ഓഫീസുകളും പോലീസ് സ്റ്റേഷനുകളും സായുധർ തകർത്തു.
ബലൂചിസ്ഥാൻ മണ്ണിൽ, പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള സ്വാഭാവിക പ്രതികരണമായാണ് ഈ പടയോട്ടം വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകളായി പാകിസ്താൻ നടത്തുന്ന വംശഹത്യക്കും നിർബന്ധിത തിരോധാനങ്ങൾക്കും തിരിച്ചടിയായിട്ടാണ് ‘ഓപ്പറേഷൻ ഹെറോഫ്’ രണ്ടാം ഘട്ടം ബി.എൽ.എ വക്താവ് ജീയന്ദ് ബലോച് വിശേഷിപ്പിച്ചത്. 18 പാക് സൈനികരെ തങ്ങൾ ജീവനോടെ പിടികൂടിയെന്നും മുപ്പതോളം സർക്കാർ കെട്ടിടങ്ങളും ബാങ്കുകളും ജയിലുകളും തകർത്തതായും അവർ അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ബി.എൽ.എയുടെ കരുത്തും പാക് സൈന്യത്തിന്റെ ദയനീയാവസ്ഥയും വെളിപ്പെടുത്തുന്നതാണ്. ചൈനീസ് നിക്ഷേപങ്ങളും പാക് ചൂഷണവും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം.
സായുധർക്ക് ആഹാരവും അഭയവും നൽകി ബലൂച് ജനത പിന്തുണയ്ക്കുന്നത് പാക് സർക്കാരിനെ ഭയപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ഏഴ് പോരാളികൾ വീരമൃത്യു വരിച്ചതായി ബി.എൽ.എ സ്ഥിരീകരിച്ചു. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ (CPEC) ഭാഗമായ ഗ്വാദർ തുറമുഖമടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ ബി.എൽ.എ ആധിപത്യം ഉറപ്പിക്കുന്നത് പാകിസ്താൻ്റെ സാമ്പത്തിക നട്ടെല്ലൊടിക്കും.













Discussion about this post