ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ സമീപ വർഷങ്ങളിലെ ഏറ്റവും മാരകമായ അക്രമ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ആക്രമണ പരമ്പരകളിൽ മരണസംഖ്യ 150 കടന്നു. പാകിസ്താൻ സുരക്ഷാ സേന ബലൂച് ജനതയ്ക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് നടത്തിവരുന്നത്. മേഖലയിൽ ഇന്റർനെറ്റും വിച്ഛേദിച്ചിട്ടുണ്ട്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഏറ്റവും സജീവമായ വിഘടനവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി(ബിഎൽഎ)ക്കെതിരായ നടപടികൾ പാക് സൈന്യം ശക്തമാക്കിയതാണ് മേഖലയിൽ സംഘർഷത്തിന് കാരണമായിരിക്കുന്നത്.
ആക്രമണബാധിത പ്രദേശങ്ങളിൽ ‘ശുചീകരണ പ്രവർത്തനങ്ങൾ’ ആണ് നടത്തുന്നത് എന്നാണ് പാകിസ്താൻ സൈന്യം ഈ നടപടിയെ വിശേഷിപ്പിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി റോഡ് ഗതാഗതം തടസ്സപ്പെടുകയും ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ബലൂചിസ്ഥാൻ അക്രമത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താൻ സൈന്യത്തിന്റെ അവകാശവാദം ഇന്ത്യ ഞായറാഴ്ച നിഷേധിച്ചു. “പാകിസ്താൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഞങ്ങൾ നിരാകരിക്കുന്നു, ഇത് സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല, ഓരോ തവണയും അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ നിസ്സാരമായ അവകാശവാദങ്ങൾ പറയുന്നതിനുപകരം, ഈ മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനം എന്നിവയുടെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്,” എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.









Discussion about this post