ന്യൂഡൽഹി : ലോക്സഭയിൽ പ്രതിപക്ഷവും സർക്കാരും തമ്മിൽ ഇന്ന് രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ആണ് ഇന്ന് ലോക്‌സഭയിൽ നടന്നത്. പ്രതിപക്ഷത്തിന് വേണ്ടി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യ ചൈന വിഷയവുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ പാർലമെന്റിൽ വലിയ വാദ പ്രതിവാദങ്ങൾക്കും ബഹളങ്ങൾക്കും കാരണമായി. ആധികാരിക രേഖകൾ ഇല്ലാത്ത വസ്തുതകൾ സഭയിൽ പരാമർശിക്കാൻ കഴിയില്ലെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ വിലക്കിയത് പ്രതിപക്ഷത്തിന്റെ ബഹളത്തിന് കാരണമായി.
ദോക്ലാം വിഷയത്തിൽ മുൻ കരസേനാ മേധാവി ജനറൽ നരവാനെയുടെ ഒരു പുസ്തകത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രസംഗം ആരംഭിച്ചത്. മുൻ കർസേന മേധാവിയുടെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു ഓർമ്മക്കുറിപ്പിന്റെ ഭാഗമാണ് രാഹുൽ ഗാന്ധി പരാമർശിച്ചത്. ദോക്ലാമിലെ ഇന്ത്യൻ പ്രദേശത്തേക്ക് നാല് ചൈനീസ് ടാങ്കുകൾ വരുന്നുണ്ടെന്ന പരാമർശം ആയിരുന്നു രാഹുൽ ഗാന്ധി നടത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിനെ ശക്തമായി എതിർത്തു. രാഹുൽ ഗാന്ധി പരാമർശിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കാത്തതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. തുടർന്ന് പ്രസിദ്ധീകരിക്കാത്ത വസ്തുതകൾ ലോക്‌സഭയിൽ പരാമർശിക്കാൻ പാടില്ല എന്നാണ് നിയമം എന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഓം ബിർള രാഹുൽ ഗാന്ധിയെ തടയുകയായിരുന്നു. അതേസമയം തന്റെ ഉറവിടം വിശ്വസനീയമാണെന്നും മുൻ ആർമി ജനറലിന്റെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഉദ്ധരണികൾ ആണ് പറയുന്നതെന്നും രാഹുൽ ഗാന്ധി വാദിച്ചിങ്കിലും ലോക്സഭയുടെ നിയമങ്ങൾ അനുസരിച്ച് അത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.









Discussion about this post