അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയവുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. തങ്ങളുടെ സ്ഥാവരജംഗമ ആസ്തികളുടെ വിവരം സർക്കാർ പോർട്ടലിൽ കൃത്യസമയത്ത് അപ്‌ലോഡ് ചെയ്യാത്ത 68,000-ത്തിലധികം സർക്കാർ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സർക്കാർ തടഞ്ഞുവെച്ചു. ജനുവരി 31-നകം വിവരങ്ങൾ സമർപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്.
അഴിമതി തുടച്ചുനീക്കി ഭരണസംവിധാനത്തെ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മാനവ് സമ്പദ’ (Manav Sampada) പോർട്ടലിൽ ആസ്തിവിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ ഉത്തരവിട്ടത്. ചീഫ് സെക്രട്ടറി എസ്.പി. ഗോയൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അത് ഗൗനിക്കാത്തവർക്കാണ് ഇപ്പോൾ യോഗി സർക്കാരിന്റെ ഇരുട്ടടി കിട്ടിയിരിക്കുന്നത്. ശമ്പളം തടഞ്ഞതിന് പിന്നാലെ, വിവരങ്ങൾ സമർപ്പിക്കുന്നതിൽ ഇനിയും കാലതാമസം വരുത്തിയാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഇതോടെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ കാര്യത്തിലും ഇപ്പോൾ ഉറപ്പില്ലാത്ത അവസ്ഥയിലാണ് ജീവനക്കാർ.
ശമ്പളം മുടങ്ങിയവരിൽ താഴെത്തട്ടിലുള്ള ജീവനക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്നു. ഗ്രൂപ്പ് സി വിഭാഗത്തിൽപ്പെട്ട 34,926 ജീവനക്കാർ, ഗ്രൂപ്പ് ഡിയിലെ 22,624 പേർ, ഗ്രൂപ്പ് ബിയിലെ 7,204 ഓഫീസർമാർ, ഗ്രൂപ്പ് എയിലെ 2,628 ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കാണ് തിരിച്ചടി ലഭിച്ചത്. പൊതുമരാമത്ത്, റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകളിലെ ജീവനക്കാരാണ് ആസ്തിവിവരം മറച്ചുവെക്കാൻ ശ്രമിച്ചവരിൽ ഭൂരിഭാഗവും.













Discussion about this post