രണ്ടാം മോദി സർക്കാരിന്റെ വികസനക്കുതിപ്പിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ഇടതുപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തവണത്തെ ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി അനുവദിച്ചിരിക്കുന്നത് 3,795 കോടി രൂപയാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത് ലഭിച്ചിരുന്ന വിഹിതത്തേക്കാൾ പത്തിരട്ടിയാണിത്.
കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന ശബരിപ്പാതയുടെ എല്ലാ നടപടികളും പൂർത്തിയായതായും മന്ത്രി അറിയിച്ചു. കൂടാതെ, മംഗലാപുരം – ഷൊർണ്ണൂർ നാലാം പാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടികളും, ഷൊർണ്ണൂർ – എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തിരുനാവായ-ഗുരുവായൂർ പുതിയ പാതയും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, കേന്ദ്രം ഇത്രയേറെ വികസന പദ്ധതികൾ കൊണ്ടുവരുമ്പോഴും കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നത് തിരിച്ചടിയാകുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും കത്തയക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
രാജ്യത്ത് പുതുതായി ഏഴ് ബുള്ളറ്റ് ട്രെയിൻ പാതകൾ കൂടി പ്രഖ്യാപിക്കുമെന്നതാണ് മറ്റൊരു സുപ്രധാന വാർത്ത. ഇതിൽ അഞ്ചെണ്ണവും തെക്കേ പടിഞ്ഞാറൻ ഇന്ത്യയെ കേന്ദ്രീകരിച്ചായിരിക്കും. കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ വരുമെന്ന് സൂചിപ്പിച്ച മന്ത്രി, മെട്രോമാൻ ഇ. ശ്രീധരന്റെ വികസന കാഴ്ചപ്പാടുകൾക്ക് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും പറഞ്ഞു. കേരളത്തിന്റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹവുമായി വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
അതേസമയം, എറണാകുളം ഡീസൽ ഷെഡുമായി ബന്ധപ്പെട്ട തർക്കങ്ങൾ അനാവശ്യമാണെന്നും കേരളത്തിൽ ചിലർ രാഷ്ട്രീയ നേട്ടത്തിനായി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.










Discussion about this post