2026 ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം നടന്നില്ലെങ്കിലും ഇന്ത്യൻ ആരാധകർക്ക് അത് ഒരു വലിയ നഷ്ടമല്ലെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യയും പാകിസ്ഥാനും ഇപ്പോൾ ഒരേ നിലവാരത്തിലുള്ള ടീമുകളല്ലെന്നും അതിനാൽ ഈ മത്സരം നടക്കാതിരിക്കുന്നത് ടൂർണമെന്റിന്റെ മൂല്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ അഭിപ്രായപ്പെട്ടു.
മുൻകാലങ്ങളിൽ (90-കളിൽ) പാകിസ്ഥാൻ ശക്തമായ ടീമായിരുന്നപ്പോൾ ഇന്ത്യ-പാക് മത്സരം ആവേശകരമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത് ഒരു ചെറിയ ടീമിനെ തോൽപ്പിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്ത്യൻ ക്രിക്കറ്റ് സിസ്റ്റത്തിലൂടെ വരുന്ന യുവതാരങ്ങളും പാകിസ്ഥാൻ സിസ്റ്റത്തിലെ താരങ്ങളും തമ്മിൽ ‘ആകാശവും ഭൂമിയും’ തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ തോൽപ്പിക്കുമ്പോഴാണ് ഇന്ത്യ അഭിമാനിക്കേണ്ടതെന്നും ആ മത്സരങ്ങളാണ് കാണാൻ രസമെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു. പാകിസ്ഥാൻ മത്സരം ബഹിഷ്‌കരിക്കുന്നത് നിർഭാഗ്യകരമാണെങ്കിലും അത് ലോകകപ്പിന്റെ ആവേശം കുറയ്ക്കില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അദ്ദേഹം പറഞ്ഞത് പോലെ ഏഷ്യാ കപ്പിലുൾപ്പെടെ പാകിസ്ഥാനെതിരെ ഇന്ത്യ തുടർച്ചയായി എട്ട് വിജയങ്ങൾ നേടിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ 15-1 എന്ന വമ്പൻ ലീഡും ഇന്ത്യയ്ക്കുണ്ട്. 2024-ലെ ലോകകപ്പിൽ പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതും അവരുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.













Discussion about this post