സംഗീത രാജൻ എന്നറിയപ്പെടുന്ന പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്.പി.വെങ്കിടേഷ് അന്തരിച്ചു. 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. മലയാള ചലച്ചിത്ര സംഗീതത്തിൽ 90-കളിൽ സുവർണ്ണകാലം തീർത്ത എസ്.പി. വെങ്കിടേഷ് വിടവാങ്ങുമ്പോൾ അത് സംഗീത ലോകത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.
വെങ്കിടേഷിന്റെ പിതാവ് പഴനി ഒരു പ്രശസ്ത മാൻഡലിൻ വാദകനായിരുന്നു. മൂന്ന് വയസ്സ് മുതൽ പിതാവിന്റെ ശിക്ഷണത്തിൽ മാൻഡലിൻ വായിക്കാൻ പഠിച്ച അദ്ദേഹം പിന്നീട് ഗിത്താർ, ബാഞ്ചോ തുടങ്ങിയ ഉപകരണങ്ങളിലും പ്രാവീണ്യം നേടി.
രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സഹായിയായാണ് അദ്ദേഹം മലയാളത്തിൽ എത്തിയത്. ശേഷം ഒട്ടേറെ സംഗീത സംവിധായകരുടെ സഹയായി അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് സംവിധായകൻ തമ്പി കണ്ണന്താനവും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫുമാണ് അദ്ദേഹത്തെ ‘രാജാവിന്റെ മകൻ’ (1986) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാക്കിയത്.
ശേഷം 1985 മുതൽ 2000 വരെയുള്ള കാലഘട്ടം എസ്.പി. വെങ്കിടേഷിന്റെതായിരുന്നു. തമ്പി കണ്ണന്താനം ചിത്രങ്ങളിലെ ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതവും പ്രിയദർശൻ ചിത്രങ്ങളിലെ മെലഡികളും അദ്ദേഹത്തെ മലയാളികളുടെ പ്രിയങ്കരനാക്കി. ‘പൈതൃകം’ എന്ന സിനിമയിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്.









Discussion about this post