ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ശത്രുരാജ്യങ്ങളുടെയും വിഘടനവാദി ശക്തികളുടെയും നെഞ്ചിൽ ഭയത്തിന്റെ കനൽ കോരിയിട്ട് മോദി സർക്കാരിന്റെ പുതിയ പടയൊരുക്കം. പശ്ചിമ ബംഗാളിലെ തന്ത്രപ്രധാനമായ ‘ചിക്കൻസ് നെക്ക്’ മേഖലയിൽ 40 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ റെയിൽവേ ട്രാക്ക് നിർമ്മിക്കാനുള്ള വിപ്ലവകരമായ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം തുടക്കമിട്ടു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഹൃദയത്തോട് ചേർത്തുനിർത്താനുള്ള ഈ സവിശേഷ പദ്ധതിക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അംഗീകാരം നൽകി.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന വെറും 20 കിലോമീറ്റർ മാത്രം വീതിയുള്ള സിലിഗുരി ഇടനാഴി എന്നും നമ്മുടെ പ്രതിരോധ രംഗത്തെ വെല്ലുവിളിയായിരുന്നു. ചൈനയും നേപ്പാളും ബംഗ്ലാദേശും അതിർത്തി പങ്കിടുന്ന ഈ മേഖലയെ ലക്ഷ്യമിട്ട് ശത്രുക്കൾ ഗൂഢാലോചന നടത്തുമ്പോൾ, അവർക്ക് തകർക്കാനാവാത്ത വിധം മണ്ണടിയിലൂടെ അത്യാധുനിക റെയിൽ പാതയാണ് നിർമ്മിക്കുന്നത്. പശ്ചിമ ബംഗാളിലെ ടീൻ മൈൽ ഹാട്ട് മുതൽ രംഗപാണി വരെ 20 മുതൽ 24 മീറ്റർ വരെ താഴ്ചയിലാണ് ഈ ഭൂഗർഭ പാത ഒരുങ്ങുന്നത്. വെറും റെയിൽവേ ട്രാക്കല്ല ഇത്, ഭാരതത്തിന്റെ വ്യോമ പ്രതിരോധത്തിന്റെ നെടുംതൂണായ ബാഗ്‌ഡോഗ്രയിലേക്ക് നേരിട്ട് സൈനിക നീക്കം സാധ്യമാക്കുന്ന സുരക്ഷാ കവചമാണിത്.
നിലവിലുള്ള ഇരട്ടപ്പാതകൾ നാലു വരിയാക്കി ഉയർത്തുന്നതിനൊപ്പം ഈ രണ്ട് ഭൂഗർഭ പാതകൾ കൂടി വരുന്നതോടെ സിലിഗുരി ഇടനാഴിയിലൂടെ ആറു വരി റെയിൽ പാതകൾ ഭാരതത്തിന്റെ കരുത്തായി മാറും.
വെറും 48 മിനിറ്റിൽ മുംബൈ – പൂനെ; വരുന്നു ഭാരതത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിനുകൾ!
മഹാരാഷ്ട്രയുടെ മുഖച്ഛായ മാറ്റുന്ന 23,926 കോടി രൂപയുടെ വമ്പൻ പദ്ധതികളാണ് മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ-പൂനെ യാത്ര വെറും 48 മിനിറ്റായി ചുരുങ്ങുമ്പോൾ, ഹൈദരാബാദിലേക്ക് എത്താൻ വെറും ഒരു മണിക്കൂർ 55 മിനിറ്റ് മതിയാകും. ടോക്കിയോ മുതൽ ഒസാക്ക വരെയുള്ള ജാപ്പനീസ് ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിൽ ഭാരതത്തിലും ഓരോ 15 മിനിറ്റിലും അതിവേഗ ട്രെയിനുകൾ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്.
അതിവേഗ ഇടനാഴി: മുംബൈ – ലോണാവാല – പൂനെ – ദൗണ്ട് വഴി സെക്കന്തരാബാദ് വരെ നീളുന്ന പാത.
സാമ്പത്തിക കുതിപ്പ്: ജപ്പാനും തായ്‌വാനും കൈവരിച്ച സാമ്പത്തിക വിപ്ലവം ഭാരതത്തിലും ആവർത്തിക്കാൻ ഐടി പാർക്കുകളും വ്യവസായ നഗരങ്ങളും ടൗൺഷിപ്പുകളും ഈ പാതയോരങ്ങളിൽ ഉയരും.
ആധ്യാത്മിക കണക്റ്റിവിറ്റി: നാസിക് കുംഭമേള മുന്നിൽ കണ്ട് സായി നഗർ ഷിർദ്ദി സ്റ്റേഷനിൽ മൂന്ന് പുതിയ റെയിൽവേ ലൈനുകൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കും.
പശ്ചിമ ബംഗാളിൽ നിന്ന് ആരംഭിച്ച് ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് വഴി മഹാരാഷ്ട്രയിലെ വധവാൻ തുറമുഖത്തെ ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറൻ ചരക്ക് ഇടനാഴിയും (Dedicated Freight Corridor) ഈ ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനമാണ്. കൊങ്കൺ റെയിൽവേയുടെ നവീകരണത്തിനായി കവചം (KAVACH) സുരക്ഷാ സംവിധാനവും ടണലുകളുടെ ബലപ്പെടുത്തലും ഉടൻ ആരംഭിക്കും. വികസനത്തോടൊപ്പം രാഷ്ട്രസുരക്ഷയും പൈതൃക സംരക്ഷണവും കൈകോർക്കുന്ന പുതിയ ഭാരതത്തിന്റെ റെയിൽവേ വിപ്ലവമാണിത്.












Discussion about this post