വിരാട് കോഹ്‌ലിയും രോഹിത് ശർമയും 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. പ്രായമല്ല, മറിച്ച് പ്രകടനവും കായികക്ഷമതയുമാണ് മാനദണ്ഡമെന്ന് ധോണി വ്യക്തമാക്കി.
വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും ഭാവി സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ അതിൽ ധോണി പറഞ്ഞ മറുപടിയാണ് ചർച്ചയാകുന്നത്. പ്രശസ്ത കമന്റേറ്റർ ജതിൻ സപ്രുവിനോട് സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
“എന്തുകൊണ്ട് അവർക്ക് കളിച്ചുകൂടാ? ഒരാൾ അടുത്ത ലോകകപ്പ് കളിക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രായം ഒരു മാനദണ്ഡമേയല്ല. പ്രകടനവും കായികക്ഷമതയുമാണ് ഏറ്റവും പ്രധാനം. ആരെയും ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല, പക്ഷേ ടീമിലെ എല്ലാവരെയും ഒരേ രീതിയിൽ തന്നെ കാണണം. അവർ മികച്ച രീതിയിൽ പ്രകടനം തുടരുകയും രാജ്യത്തിനായി കളിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അവർ തീർച്ചയായും ടീമിൽ ഉണ്ടാവണം.”
അവരെ പോലെ അനുഭവസമ്പന്നരായ കളിക്കാരെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നും ധോണി ഓർമ്മിപ്പിച്ചു.”സച്ചിൻ ടെണ്ടുൽക്കറെപ്പോലെയുള്ള പ്രതിഭയല്ലെങ്കിൽ 20 വയസ്സുകാരന് ഒരിക്കലും വലിയ അനുഭവസമ്പത്തുണ്ടാകില്ല. എല്ലാവരെയും തുല്യമായി പരിഗണിക്കണം. പ്രകടനം ഉണ്ടെങ്കിൽ അവർ ടീമിലുണ്ടാകും, പ്രകടനം ഇല്ലെങ്കിൽ ടീമിന് പുറത്താകും. അത് ലളിതമായ കാര്യമാണ്.”
വിരാട് കോഹ്‌ലി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫിറ്റ്‌നസിലാണ് ഇപ്പോഴുമുള്ളത്. രോഹിത് ശർമയാകട്ടെ തന്റെ ബാറ്റിംഗ് ശൈലി കൊണ്ട് ഇപ്പോഴും ബൗളർമാരുടെ പേടിസ്വപ്നമാണ്. ഐസിസി ടൂർണമെന്റുകളിൽ ഇരുവരുടെയും റെക്കോർഡുകൾ അതിശയിപ്പിക്കുന്നതാണ്. ഒരു യുവതാരത്തിന് പകരം വെക്കാൻ കഴിയാത്തത്ര അനുഭവസമ്പത്ത് ഇവർക്കുണ്ട്. 2027 ആകുമ്പോഴേക്ക് രോഹിത്തിന് 40 വയസ്സും വിരാടിന് 38 വയസ്സും തികയും. ധോണി പറഞ്ഞതുപോലെ പ്രകടനം മോശമാകാത്ത പക്ഷം ഈ പ്രായത്തിലും അവർക്ക് ടീമിനെ നയിക്കാൻ സാധിക്കും.












Discussion about this post