സോഷ്യൽ മീഡിയയിലെ റീലുകൾ കണ്ട് നാവിൽ വെള്ളമൂറി റെസ്റ്റോറന്റുകളിലേക്ക് പായുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, നിങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്നത് നിങ്ങളല്ല, മറിച്ച് ഇൻസ്റ്റാഗ്രാമിലെയും യൂട്യൂബിലെയും അൽഗോരിതങ്ങളാണ്. വൈറലായ ‘മാരി മി മഷ്റൂം’ മുതൽ കൊറിയൻ വിഭവങ്ങൾ വരെ ഇന്ന് മലയാളിയുടെ തീൻമേശകളിൽ ഇടംപിടിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നോക്കിയല്ല, മറിച്ച് അവ ‘ട്രെൻഡിംഗ്’ ആയതുകൊണ്ടാണ്. ഭക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ ഫുഡ് ബ്ലോഗർമാർ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും ഇതിലെ അപകടസാധ്യതകൾ എന്താണെന്നും പ്രമുഖ ഷെഫുമാരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
പ്രശസ്ത ഷെഫ് വരുൺ ഇനാംദാറിന്റെ അഭിപ്രായത്തിൽ, ഇന്ന് ഫുഡ് ബ്ലോഗർമാർ നമ്മുടെ ആഗ്രഹങ്ങളെയും തിരഞ്ഞെടുപ്പുകളെയും വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. മുമ്പ് ഒരു വിഭവം കണ്ടെത്തുന്നത് യാത്രകളിലൂടെയും സംഭാഷണങ്ങളിലൂടെയും സ്വാഭാവികമായ പ്രക്രിയയായിരുന്നു. എന്നാൽ ഇന്ന് അത് അൽഗോരിതങ്ങൾ നിശ്ചയിക്കുന്നു. കാഴ്ചയിൽ മനോഹരമായ, സ്ക്രീനിൽ തിളങ്ങിനിൽക്കുന്ന വിഭവങ്ങൾക്കായി നാം പരക്കം പായുമ്പോൾ, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു. പല വൈറൽ വിഭവങ്ങളും അമിതമായ പഞ്ചസാരയും ഉപ്പും കൊഴുപ്പും അടങ്ങിയവയാണ്. ഇവയുടെ നിർമ്മാണം തന്നെ കാഴ്ചക്കാരെ ആകർഷിക്കാനാണെന്നും ശാരീരിക പോഷണം ലക്ഷ്യമിട്ടുള്ളതല്ലെന്നും ബെംഗളൂരു ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം മേധാവി എഡ്വിന രാജ് വ്യക്തമാക്കുന്നു.
ഓൺലൈൻ ട്രെൻഡുകൾക്ക് പിന്നാലെ ഓടുമ്പോൾ നമ്മുടെ തനതായ ഭക്ഷണസംസ്കാരവും വീട്ടുരുചികളും അവഗണിക്കപ്പെടുന്നു എന്നതാണ് മറ്റൊരു വലിയ തിരിച്ചടി. പ്രാദേശികമായി ലഭ്യമായ ആരോഗ്യകരമായ ഭക്ഷണത്തിന് പകരം വിദേശ വിഭവങ്ങൾക്കും വിലകൂടിയ ‘ഫാൻസി’ ഭക്ഷണങ്ങൾക്കുമായി പണം ചിലവഴിക്കാൻ ആളുകൾ നിർബന്ധിതരാകുന്നു. ഓരോ വ്യക്തിയുടെയും പ്രായം, ജോലി, ശാരീരികാവസ്ഥ എന്നിവയനുസരിച്ചാണ് ഭക്ഷണക്രമം നിശ്ചയിക്കേണ്ടത്. എന്നാൽ 20 വയസ്സുകാരനായ ഒരു വ്ലോഗർ പ്രമോട്ട് ചെയ്യുന്ന ഡയറ്റ് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. ഇത് ദഹനപ്രശ്നങ്ങൾക്കും അലർജികൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണത്തെ വെറുമൊരു കാഴ്ചവസ്തുവോ റേറ്റിംഗ് നൽകാനുള്ള ഒന്നോ ആയി കാണാതെ, ശരീരത്തിന് ഊർജ്ജവും മനസ്സിന് ആശ്വാസവും നൽകുന്ന ഒന്നായി കാണാൻ നാം ശീലിക്കണം. ഫുഡ് വ്ലോഗർമാരെ പുതിയ അറിവുകൾക്കായുള്ള ഒരു ജാലകമായി മാത്രം കാണുക, നിങ്ങളുടെ ഭക്ഷണക്രമം നിശ്ചയിക്കുന്നവരായി അവരെ മാറ്റാതിരിക്കുക.













Discussion about this post