കൊൽക്കത്ത : കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി ടർക്കിഷ് എയർലൈൻസ് വിമാനം. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് യാത്ര പുറപ്പെട്ടിരുന്ന വിമാനമാണ് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. എഞ്ചിനിൽ നിന്നും തീപ്പൊരി പാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയത്. 236 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
തുർക്കിയുടെ THY 727 എന്ന എയർബസ് എ330 303 വിമാനമാണ് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന വിമാനത്തിന് പറന്നുയർന്ന് നാല് മിനിറ്റിനുള്ളിൽ തന്നെ പ്രശ്നം നേരിടുകയായിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വലത് എഞ്ചിനിൽ തീപിടിച്ചുവെന്നും തുടർന്ന് പൈലറ്റുമാർ വിമാനം കാഠ്മണ്ഡുവിന് പടിഞ്ഞാറോട്ട് തിരിച്ചുവിടുകയും കേടായ എഞ്ചിൻ ഓഫാക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെ വിമാനം ഏകദേശം 10 മിനിറ്റോളം വായുവിൽ പിടിച്ചിട്ടതായി ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. പിന്നീട് വിമാനം കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി.
വൈഡ് ബോഡി എയർബസ് എ330 303 വിമാനത്തിൽ 225 യാത്രക്കാരും 11 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.വിമാനം നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിൽ പാർക്ക് ചെയ്തിട്ടുണ്ട്, അവിടെ വിശദമായ സാങ്കേതിക പരിശോധന നടക്കുന്നുണ്ട്. വിമാനത്താവള അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.













Discussion about this post