മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ മകൾ ഷാൻ ജോൺസൺ വിടപറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ഷാന്റെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ ഗായകൻ ജി. വേണുഗോപാൽ. പത്ത് വർഷം മുൻപ് ഇതേ ഫെബ്രുവരി അഞ്ചിന്, തന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിന് എത്തുമെന്ന് പറഞ്ഞിരുന്ന ആ പെൺകുട്ടിയുടെ വിയോഗം ഇന്നും വേണുഗോപാലിന് ഒരു തീരാനോവാണ്.
“ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എന്റെ ശബ്ദം റിക്കാർഡ് ചെയ്യാൻ വരും എന്ന് പറഞ്ഞ ദിവസമായിരുന്നു. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എന്റെ വീട്ടിൽ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നായിരുന്നു പ്ലാൻ. എന്നാൽ രാവിലെ പതിനൊന്ന് മണിയോടെ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കോളിലൂടെയാണ് ആ ദുരന്തവാർത്ത അറിഞ്ഞത്,” വേണുഗോപാൽ ഓർക്കുന്നു. വാർത്ത സത്യമാകരുതേ എന്ന പ്രാർത്ഥനയിലായിരുന്നു അന്ന് എല്ലാവരും.
കുട്ടിക്കാലം മുതൽക്കേ ഷാനെ തനിക്കറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടന്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ചായിരുന്നു അവൾ. സ്വന്തമായി ട്യൂൺ ചെയ്യാനും വരികൾ എഴുതാനും അവൾക്ക് വലിയ താല്പര്യമായിരുന്നു. റെക്കോർഡിംഗിന് വിളിച്ചപ്പോൾ പ്രതിഫലം എത്രയാണെന്ന് ചോദിച്ച ഷാനെ അന്ന് താൻ വഴക്ക് പറഞ്ഞിരുന്നു,” സ്നേഹനിധിയായ ആ വലിയേട്ടൻ ഓർക്കുന്നു.
ഷാനിനും പ്രതിശ്രുത വരനും വേണ്ടി ഉച്ചഭക്ഷണം തയ്യാറാക്കി കാത്തിരുന്ന വേണുഗോപാലിന്റെ വീട്ടുകാർക്ക് അവളുടെ മരണവാർത്ത ഉൾക്കൊള്ളാനായില്ല. ജോൺസൺ മാസ്റ്ററുടെയും മകൻ റെൻ ജോൺസന്റെയും വിയോഗത്തിന് പിന്നാലെ ഷാനും യാത്രയായത് വിധിയുടെ ക്രൂര വിനോദമായാണ് സംഗീത ലോകം കാണുന്നത്. ഉണ്ണി മാഞ്ഞാലി രചിച്ച ‘ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ’ എന്ന ഷാൻ സംഗീതം നൽകിയ ആൽബത്തിലെ ഗാനം ഇന്നും വിങ്ങലോടെയല്ലാതെ മലയാളികൾക്ക് കേൾക്കാനാവില്ല. ജി. വേണുഗോപാലും സുജാത മോഹനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആ മനോഹരമായ ഈണങ്ങൾ ബാക്കിവെച്ച് ഷാൻ അദൃശ്യമായ സംഗീത ലോകത്തേക്ക് മറഞ്ഞിട്ട് ഒരു പതിറ്റാണ്ട് തികയുമ്പോഴും ആ ഓർമ്മകൾക്ക് മരണമില്ല.













Discussion about this post